ശ്രീകാര്യത്ത് സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗം എല്‍.എസ്. സാജുവിനാണ് വെട്ടേറ്റത്. ബൈക്കുകളില്‍ ആയുധവുമായെത്തിയ സംഘമാണ് സാജുവിനെ വെട്ടിപ്പരിക്കേല്‍‌പ്പിച്ചത് . തലക്കും കൈകാലുകള്‍ക്കും ഗുരുതരമായി വെട്ടേറ്റ സജുവിനെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സാജുവിനെ ആക്രമിച്ചത് ആര്‍എസ്എസുകാരാണെന്ന് സിപിഐഎം ആരോപിച്ചു.

ബുധനാഴ്ച രാത്രി 9.30ന് ശ്രീകാര്യം ഇടവക്കോട് ജങ്ഷനില്‍ വെച്ചാണ് സാജുവിന് വെട്ടേറ്റത്. സുഹൃത്തിനോട് സംസാരിച്ച്‌ നില്‍ക്കുകയായിരുന്ന സാജുവിനെ നിരവധി ബൈക്കുകളില്‍ മാരക ആയുധങ്ങളുമായെത്തിയ സംഘം തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സാജു അടുത്തുള്ള കടയിലേക്ക് ഒാടിക്കയറിയെങ്കിലും കടയിലിട്ടും വെട്ട് തുടര്‍ന്നു. ബഹളം കേട്ട് ഓടിയെത്തിയവരാണ് ഇയാളെ മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തിച്ചത്. സാജുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ശ്രീകാര്യം ഇടവക്കോട്ട് ആര്‍.എസ്.എസ് കാര്യവാഹക് രാജേഷ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്ന ആരോപണം നിലനില്‍ക്കുകയായിരുന്നു. അതിനുശേഷം ഇടവക്കോട് ജങ്ഷനിലെ സാജുവിന്റെ വീടിനുനേരെ രണ്ടുതവണ ബോംബേറ് നടന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷയും ഏര്‍പ്പെടുത്തി.