ടെഹ്‌റാനിലെ തെരുവില്‍ ആയിരങ്ങളുടെ പ്രതിഷേധം

ടെഹ്‌റാന്‍: രാജ്യത്തെ പൊതുസമ്പത്ത് നശിപ്പിക്കുകയും ക്രമസമാധാന നില തകര്‍ക്കുകയും ചെയ്യുന്നവര്‍ അതിന് തിരിച്ചടി നേരിടുമെന്ന് ഇറാന്‍ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. സര്‍ക്കാരിനെതിരായി രാജ്യമെങ്ങും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നവര്‍ അതിന്റെ ‘ഫലം അനുഭവിക്കു’മെന്നും ഇറാന്‍ ഭരണകൂടം വ്യക്തമാക്കി. അക്രമവും ഭയവും ഭീകരതയും പടരുന്നതു തീര്‍ച്ചയായും നേരിടുമെന്ന് ആഭ്യന്തരമന്ത്രി അബ്ദല്‍റേസ റഹ്മാനി ഫസ്‌ലി ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു.

അതിനിടെ, പ്രതിഷേധക്കാര്‍ക്കെതിരായ നടപടിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചെങ്കിലും ജനക്കൂട്ടത്തിനുനേര്‍ക്കു പൊലീസ് വെടിവയ്പ്പു നടത്തിയിട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ആയിരക്കണക്കിനുപേരാണു രാജ്യമെങ്ങും പ്രതിഷേധം നടത്തുന്നത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇസ്ഫഹാന്‍, മാഷാദ്, മറ്റു ചെറുനഗരങ്ങള്‍ തുടങ്ങിയവയില്‍ രാത്രി വൈകിയും തുടരുന്ന പ്രതിഷേധങ്ങളുടെ വീഡിയോകളാണ് പ്രചരിക്കുന്നത്. എന്നാല്‍ യാത്രാ നിയന്ത്രണങ്ങളും മറ്റും മൂലം ഔദ്യോഗിക മാധ്യമങ്ങള്‍ക്ക് ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനായിട്ടില്ല.

അതേസമയം, അടിച്ചമര്‍ത്തി ഭരിക്കുന്നവര്‍ക്ക് എന്നും അങ്ങനെ ചെയ്യാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

അഴിമതിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ വ്യാഴാഴ്ച ആരംഭിച്ച തെരുവുപ്രക്ഷോഭം മൂന്നു ദിവസം പിന്നിട്ടതായി സമൂഹമാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ട്. 2009ല്‍ അഹ്മദി നിജാദ് രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മാസങ്ങള്‍ നീണ്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാണ് ഇറാനിലുണ്ടായത്. ഇതിന്റെ വാര്‍ഷികത്തിലാണു ഖമനയി വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തി ടെഹ്‌റാനില്‍ അടക്കം നൂറുകണക്കിനു പ്രക്ഷോഭകര്‍ വ്യാഴാഴ്ച തെരുവിലിറങ്ങിയത്. ടെഹ്‌റാന്‍ സര്‍വകലാശാലയ്ക്കു മുന്നില്‍ വിദ്യാര്‍ഥികള്‍ പൊലീസിനു നേരെ കല്ലെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

നാണ്യപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിച്ചതിനു പിന്നാലെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും സര്‍ക്കാര്‍വിരുദ്ധ വികാരം ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ചയും പ്രതിഷേധപ്രകടനങ്ങള്‍ തുടര്‍ന്നതോടെ സര്‍ക്കാര്‍ അനുകൂലികളും തെരുവിലിറങ്ങിയിരിക്കുകയാണ്.