യുഎസിന്റെ ധനസഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍

ഇസ്‌ലാമാബാദ്: യുഎസിന്റെ സാമ്പത്തിക ,സൈനിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് പാകിസ്താന്‍. യുഎസുമായി കൂടുതല്‍ ഇടപാടുകള്‍ക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ യുഎസിന്റെ വിലക്കുകള്‍ക്ക് വലിയ പ്രാധാന്യമില്ല. പാകിസ്താന് നല്‍കിയ ധനസഹായത്തിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാണ്.ട്രംപ് അവകാശപ്പെട്ടത്രയും പണം ഞങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കതു തിരിച്ചുകൊടുത്തിട്ടുണ്ടെന്നും പാക്ക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന്‍ യുഎസിനെ വിഡ്ഢിയാക്കിയെന്ന ട്രംപിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് പ്രതികരണവുമായി പാക് വിദേശകാര്യമന്ത്രി രംഗത്തെത്തിയത്.ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാഖന്‍ അബ്ബാസിയുമായി ഖ്വാജാ ആസിഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്താനിലുണ്ടായ അമേരിക്കുയടെ പരാജയം മറച്ചുവെക്കാനാണ് ട്രംപിന്റെ പാക് വിരുദ്ധ പ്രസ്താവനയെന്ന് ഖാജാ ആസിഫ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലേറ്റ പരാജയത്തില്‍ ഡോണള്‍ഡ് ട്രംപ് ദുഃഖിതനാണ്. പാകിസ്താനെതിരെ ആരോപണങ്ങളുന്നയിക്കുന്നതിനുള്ള കാരണവുമതാണ്. യുഎസില്‍നിന്ന് ധനസഹായം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. എന്തിനാണ് പാകിസ്താന് സഹായം നല്‍കിയതെന്ന് ട്രംപിനു തന്റെ ഉദ്യോഗസ്ഥരോടു ചോദിക്കാവുന്നതാണെന്നും ആസിഫ് പറഞ്ഞു.

പാകിസ്താന് വര്‍ഷാവര്‍ഷം മുടക്കമില്ലാതെ നല്‍കാറുള്ള സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്നാണു യുഎസ് അറിയിച്ചിരുന്നത്. 15 വര്‍ഷമായി പാകിസ്താന്‍ നമ്മെ വിഡ്ഢികളാക്കുകയാണ്. 33 ബില്യണ്‍ ഡോളര്‍ സഹായമാണ് ഇത്രയും കാലത്തിനിടെ അവര്‍ക്ക് നല്‍കിയത്. നമ്മുടെ നേതാക്കളെ അവര്‍ വിഡ്ഢികളാക്കി. തിരിച്ചുതന്നതാകട്ടെ നുണകളും കാപട്യങ്ങളും മാത്രം. അഫ്ഗാനിസ്ഥാനില്‍ ഭീകര്‍ക്കെതിരെ നമ്മള്‍ പോരാടുമ്പോള്‍, ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്താന്‍ മാറി. ഇനിയും മുന്നോട്ടുപോകാനാവില്ല’, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.