അമേരിക്കയുമായുള്ള സൈനിക സഹകരണം പാകിസ്താന്‍ നിര്‍ത്തിവ

ഇസ്ലാമാബാദ്: അമേരിക്കയുമായുള്ള സൈനിക, രഹസ്യാന്വേഷണ സഹകരണം പാകിസ്താന്‍ നിര്‍ത്തിവച്ചതായി പാക് പ്രതിരോധ മന്ത്രി ഖുറം ദസ്തഗിര്‍ അറിയിച്ചു. താല്‍ക്കാലികമായാണ് സഹകരണം അവസാനിപ്പിച്ചിരിക്കുന്നത്. പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക് തീരുമാനം.

ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ പാകിസ്താന്‍ ഉത്തരവാദിത്വം നിറവേറ്റുകയും സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയും ചെയ്യുമെന്ന് പാക് സര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു. ഭീകരത ഇല്ലാതാക്കുന്നതിന് രാജ്യം ശക്തമായ സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പാകിസ്താന് നല്‍കി വരുന്ന സഹായം മരവിപ്പിച്ചിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്ക വ്യക്തമാക്കിയിരുന്നു.

പാകിസ്താനുള്ള സഹായം താല്‍ക്കാലികമായി മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായാല്‍ ഭാവിയില്‍ സഹകരിക്കാന്‍ സാധിക്കുമെന്നും യു.എസ്.അണ്ടര്‍ സെക്രട്ടറി സ്റ്റീവ് ഗോള്‍ഡ്‌സണ്‍ പ്രസ്താവനയില്‍ യുഎസ് അറിയിച്ചിരുന്നു. പാകിസ്താന് 15 വര്‍ഷങ്ങളിലായി 3300 കോടി ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയത് വിഡ്ഢിത്തരമായിരുന്നുവെന്നും കള്ളവും വഞ്ചനയുമാണ് അമേരിക്കയ്ക്ക് തിരിച്ച് ലഭിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുവര്‍ഷ ദിനത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.