കുറ്റക്കാരനായ പോലീസുകാരനെ സസ്‌പെന്റ് ചെയ്‌താൽ മതിയോ. ?.
അയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ട ഗുരുതര വീഴ്ചയല്ലേ ഒരു മാതൃകാ പോലീസ്‌റ്റേഷനിൽ നിന്നും ഉണ്ടായിരിക്കുന്നത്.പി ജയരാജന്റെ മകന്‍ ശുചിമുറി ആവശ്യപെട്ട് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കി എന്ന വാര്‍ത്ത ഇന്നലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സംഭവുമായി ബന്ധപെട്ട് ജയരാജന്റെ മകന്‍ ആശിഷും സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ് എന്ന പോലീസുകാരനും പരസ്പരം ആരോപണമുന്നയിച്ചിരുന്നു.
എന്നാല്‍ ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് കൃത്യമായ കാര്യങ്ങളല്ല പുറത്തുവന്നത് എന്നാണ് പോലീസ് റിപ്പോർട്ട്.പി ജയരാജന്റെ സഹോദരിയും മുന്‍ വടകര എംപിയുമായ സതിദേവിയുടെ മകളും കടമ്ബൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു.ശുചിമുറിയില്‍ പോകുന്നതിന് വേണ്ടിയാണ് മട്ടന്നൂര്‍ പോലിസ്സ്റ്റേഷന്റെ മുന്നില്‍ ബസ് നിര്‍ത്തിയത്. പൊതുവായ ശുചിമുറി സൗകര്യങ്ങള്‍ പൊതുവേ കുറവാണ് മട്ടന്നൂരില്‍.
എന്നാല്‍ ജനമൈത്രി പൊലീസ് സ്റ്റേഷന്‍ ആയതുകൊണ്ട് തന്നെ ഇത്തരത്തില്‍ ശുചിമുറിയില്‍ പോകാനുള്ള സൗകര്യം സ്ത്രീകൾക്ക് ഇതിന് മുൻപും അവിടെ നല്‍കിയിട്ടുണ്ട് .ഇക്കാര്യം അറിയാവുന്ന ആശിഷ് കുട്ടികളുടെ സംഘത്തോടോപ്പമുള്ള അധ്യാപികമാരുടെ ആവശ്യ പ്രകാരമാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയത്.ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ് എന്ന പൊലീസുകാരനോട് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അത്യാവശ്യമായി ശുചിമുറി സൗകര്യം വേണമെന്ന് ആവശ്യപെട്ടു.
എന്നാല്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കില്‍ ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ പോയിക്കൊളൂ എന്നും പറഞ്ഞ് ഇറക്കിവിട്ടു.
തുടര്‍ന്ന് അധ്യാപികമാരും വിദ്യര്‍ത്ഥിനികളും വീട്ടിലേക്ക് തിരിച്ചു പോയി.
ജനമൈത്രി പോലിസ് സ്റ്റേഷന്‍ കൂടിയായ മട്ടന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ നിന്നുണ്ടായ അനുഭവം പരാതിയായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ആശിഷ് നല്‍കിയതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവന്നത്.പി ജയരാജന്റെ മകനാണ് ആശിശ് എന്ന് സിഐ പറഞ്ഞതിലൂടെ അറിഞ്ഞ മനോജ്, നടപടി വരാന്‍ സാധ്യതയുണ്ടെന്ന് കരുതിയാണ് സംഭവത്തെ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വളച്ചൊടിച്ച് അവതരിപ്പിച്ചത്.
കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനയുടെ നേതാവ് കൂടിയായ മനോജ് കോണ്‍ഗ്രസ് അനുകൂല പോലിസ് ഓഫീസര്‍മാരുമായി ആലോചിച്ചാണ് ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയത്.സ്റ്റേഷനില്‍ വനിത പോലീസുകാര്‍ ഉപയോഗിക്കുന്ന പ്രത്യേകമുള്ള ശുചിമുറി ഉണ്ടായിട്ടും പെണ്‍കുട്ടികളെ ഇറക്കി വിട്ട മനോജിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ടീച്ചർ മാരുടെയും കുട്ടികളുടെയും തീരുമാനം..
ലോകത്ത് ഇപ്പോഴും നേരം വെളുക്കാത്തത് കേരള പോലീസിനാണെന്ന് തോന്നുന്നു.തന്റെ സ്റ്റേഷൻ പരുധിക്ക് പുറത്തുള്ള ഒരു വികസിത ലോകത്തെ കുറിച്ച് കേരളത്തിലെ ഓരോ പോലീസുകാരനും ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു.ജസ്റ്റിസ് കെ.ടി.തോമസ് കമ്മീഷന്റെ
ശുപാർശപ്രകാരം 2008ൽ അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി
സർക്കാരാണ് പരീക്ഷണാടിസ്ഥാനത്തില് 20 പോലീസ് സ്റ്റേഷനുകളില് ജനമൈത്രി പദ്ധതി ആരംഭിച്ചത്.തുടർന്ന് പല ഘട്ടങ്ങളിലായി 267 പോലീസ് സ്റ്റേഷനുകളിൽ ഈ പദ്ധതി വ്യാപിപ്പിച്ചു.
ഇക്കാലയളവിനുള്ളിൽ കേരളപോലീസിന്റെ അഭിമാനപദ്ധതികളിലൊന്നായി രാജ്യത്തിന്റെയാകെ ശ്രദ്ധപിടിച്ചുപറ്റാൻ ജനമൈത്രീ പദ്ധതിക്കായിട്ടുണ്ട്.ഒരു ജനാധിപത്യ സമൂഹത്തിൽ പോലീസിന്റെ പരമ പ്രധാനമായ കർത്തവ്യം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും കുറ്റകൃത്യങ്ങൾ തടയുകയും നിയമവാഴ്ച്ച ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ്.പോലീസ് കേവലം സുരക്ഷയും സമാധാനവും ഉറപ്പാക്കുക മാത്രമല്ല വികസനത്തിന്റെയും ക്ഷേമത്തിന്റെയും സാമൂഹ്യ പരിവർത്തനത്തിന്റെയും ചാലക ശക്തികൂടിയാവണം എന്നതാണ് ആധുനിക കാഴ്ച്ചപ്പാട്.ഓരോ പ്രദേശത്തും അരക്ഷിതാവസ്ഥയിലായ മുതിർന്ന പൗരന്മാര് ഉണ്ടാകാം,അടിച്ചമർത്തലുകൾക്ക് വിധേയരാകുന്ന സാധാരണക്കാരുണ്ടാകാം.അതിക്രമ ഭീഷണിയിൽ ആശങ്കയോടെ കഴിയുന്ന സ്ത്രീകൾ ഉണ്ടാകാം.മയക്കുമരുന്ന് മാഫിയയും മറ്റും പിടികൂടുന്ന കുട്ടികൾ ഉണ്ടാകാം.അരക്ഷിതസാഹചര്യങ്ങളിൽ ജീവിക്കുന്ന
ദുർബലവിഭാഗത്തിൽപെട്ടവരുണ്ടാകാം.അവരുടെ അവസ്ഥ തൊട്ടറിഞ്ഞ് അവർ ക്കൊപ്പം നിന്ന് പ്രവര്ത്തിക്കുക എന്നതാണ് വേണ്ടത്.
അതാണ് ജന മൈത്രിയുടെ ആദ്യന്തികമായ ലക്ഷ്യവും.