ഫോട്ടോകളെടുത്ത് സായുജ്യമെടഞ്ഞ ലോക കേരള സഭ

സിബി ഡേവിഡ്

അങ്ങനെ ഒന്നാം ലോക കേരള സഭ സമാപിച്ചു..മുഖ്യമന്ത്രിയോടൊപ്പവും നടി ആശാ ശരത്തിനോടൊപ്പവും ഫോട്ടോകളെടുത്ത് സായുജ്യമടഞ്ഞു ഏല്ലാവരും അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങി അടുത്ത വര്‍ഷം ഇതേ സമയത്തു് , ഇതേ സ്ഥലത്ത് വച്ച് വീണ്ടും നമ്മള്‍ കാണും ….. കാണണം … എന്ന് മുഖ്യമന്ത്രി പറഞ്ഞത് വന്നവരെല്ലാം അത്യാഹ്ലാദത്തോടെ തല കുലുക്കി കൈയ്യടിച്ചു പിരിഞ്ഞു.

സഭയില്‍ അംഗമായെന്ന് ചിലര്‍ സ്വയം വാര്‍ത്തകള്‍ എഴുതിക്കൊടുത്തു സായൂജ്യമടഞ്ഞു. ചിലരൊക്കെ അംഗമാകാന്‍ പറ്റാതെ നിരാശരായി ചുറ്റിക്കറങ്ങി നടന്ന് ഫോട്ടോയെടുത്ത് സായുജ്യമടഞ്ഞു. ഏതായാലും അമ്പതോളം അമേരിക്കന്‍ മലയാളികള്‍ (മൊതലാളികള്‍) ‘തിരന്തോരത്തു ‘ കഴിഞ്ഞ രണ്ടു ദിവസമായി ചുറ്റിക്കറങ്ങുന്നുണ്ടെന്ന മൈലപ്രാ നിരീക്ഷണം തള്ളിക്കളയേണ്ട.

സഭയില്‍ അംഗമാകാന്‍ അവസരം കിട്ടാത്ത ചിലര്‍ നിരാശാകാമുകന്മാരായി ശംഖുമുഖം കടപ്പുറത്ത് ‘ മാനസ മൈനേ വരൂ ‘ പാടി നടക്കുന്നുണ്ടാവാം എന്നാണ് പരദൂഷണകമ്മറ്റി വിലയിരുത്തുന്നത്.

സഭയില്‍ കയറിക്കൂടാനാകാതെ മടങ്ങേണ്ടി വന്നവര്‍ക്ക് അടുത്ത തവണ കയറാമെന്ന പ്രതീക്ഷയുള്ളതിനാല്‍, ഒട്ടും സമയം കളയാതെ അതിനുള്ള ചരടുവലികള്‍ ഇപ്പഴെ തുടങ്ങാവുന്നതാണ്. കാണേണ്ടുന്നവരെ കാണേണ്ടപോലെ കണ്ടാല്‍ , എല്ലാം അതിന്റെ വഴിക്ക് നടക്കും. സര്‍ക്കാര്‍ കാര്യം മുറ പോലെ എന്നാണല്ലോ പഴമൊഴി. നമ്മള്‍ ഒന്നും അറിയാത്തവനെപോലെ ചുമ്മാ പോട്ടം’ പിടിക്കാന്‍ അങ്ങ് നിന്നാല്‍ മതി.
പത്രക്കാര് ചോദിച്ചാല്‍ ‘തോട്ടും കരയില്‍ വിമാനമിറക്കാന്‍ താവളമുണ്ടാക്കും ‘ എന്ന് പറയണം . അത്ര മാത്രം. സാഹിത്യകാരന്മാര്‍ക്കു അവാര്‍ഡ് സഘടിപ്പിച്ചു കൊടുക്കുന്ന ഭാഷാ ദല്ലാളന്മാരെ പൊലെ ഇത്തരം കാര്യങ്ങള്‍ക്കും കേരളത്തില്‍ ദല്ലാളന്മാര്‍ സുലഭം.

‘ഓക്കി’ യുടെ പേരില്‍ സമ്പാദിച്ച ആക്ഷേപം വെള്ളപൂശാന്‍ ഉപയോഗിച്ച തുറുപ്പ് ചീട്ടായി ലോക കേരള സഭയെ ചില കുബുദ്ധികള്‍ വിമര്‍ശിക്കുന്നു.

വിദേശ മലയാളികളുടെ ചിലവില്‍ രാഷ്ട്രീയക്കാര്‍ക്ക് വിദേശത്ത് ഓസിന് ചുറ്റിക്കറങ്ങാനുള്ള ഒരു സെറ്റ് അപ്പായി ചിലരൊക്കെ വിമര്‍ശിക്കുന്നു.

എന്തോ .. ആവോ… കാത്തിരുന്നു കാണാം.