കവര്‍ച്ചയ്ക്ക് ശേഷം വയോധികയെ ബോധം കെടുത്തി കള്ളന്‍ രക്ഷപ്പെട്ടു

കാഞ്ഞങ്ങാട്: അജാനൂര്‍ വേലശ്വരത്ത്  വീട്ടില്‍ കവര്‍ച്ചയ്ക്കുശേഷം വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജില്ലാ ആശുപത്രിയിലെ റിട്ട: നഴ്‌സിങ്ങ് അസിസ്റ്റന്റ് വേലായുധന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭാര്യ ജാനകി (65) യുടെ കഴുത്താണ് കേബിള്‍ ഉപയോഗിച്ച് ഞെരിച്ചത്.

അബോധാവസ്ഥയിലായ ജാനകിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാനകി രാവിലെ മോട്ടോര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയതായിരുന്നു. തിരിച്ചു വരുമ്പോഴാണ് വീടിനകത്തു നിന്നും അജ്ഞാതന്‍ പുറത്തിറങ്ങുന്നത് കണ്ടത്. ജാനകി ബഹളം വെച്ചപ്പോള്‍ കഴുത്തിനു കേബിള്‍ കുരുക്കുകയായിരുന്നു. ബഹളം കേട്ട് വേലായുധന്‍ പുറത്തിറങ്ങിയപ്പോള്‍ ജാനകി നിലത്തു വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആറര പവന്‍ മാല, രണ്ടര പവന്‍ വള, അര പവന്‍ മോതിരം, 3,000 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്.വിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി.