മോഹൻലാൽ ആർ എസ് എസ് ആയോ ?സി.പി.എം കലിപ്പിലാണ്

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന്‍ മോഹൻലാൽ ആർ എസ് എസ് ആയോ ? എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ചോദിക്കുന്നത്.
രാഷ്ട്രീയ – ജാതി -മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളും ആദരിക്കുന്ന മോഹന്‍ലാല്‍ ആര്‍.എസ്.എസ് നേതാവ് പി.ഇ.ബി മേനോന്റെ വീട്ടില്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത് സംഘത്തിന്റെ ട്രസ്റ്റായ വിശ്വശാന്തിയുടെ രക്ഷാധികാരി ആയതാണ് സര്‍വ്വരെയും അമ്പരപ്പിച്ചിരിക്കുന്നത്.

കൈരളി ചാനലിന്റെ ആരംഭകാലഘട്ടത്തില്‍ മമ്മുട്ടിക്കൊപ്പം ഡയറക്ടറായി മോഹന്‍ലാലിനെ തീരുമാനിച്ചപ്പോള്‍ വിവാദം ഭയന്ന് ഡയറക്ടര്‍ സ്ഥാനം വേണ്ടന്ന് വച്ച മോഹന്‍ലാലാണ് ഇപ്പോള്‍ കാവി പുതക്കുന്നത്.

നോട്ട് നിരോധനത്തെ അനുകൂലിച്ച് മോദി സ്തുതി പാടി മുന്‍പും പരസ്യമായി രംഗത്ത് വന്നിട്ടുള്ള ഈ മഹാനടന്‍ വ്യത്യസ്ത ആശയങ്ങളില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആരാധകരെയാണ് വഞ്ചിച്ചിരിക്കുന്നതെന്ന ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാപ്രമുഖ് വിനോദ് എന്നിവര്‍ക്കൊപ്പം ആര്‍.എസ്.എസ് അനുഭാവിയായ സംവിധായകന്‍ മേജര്‍ രവിയും ലാലിനെ കാവി ‘പുതപ്പിക്കുന്ന’ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്.

തമിഴകത്ത് രജനികാന്തിനെ പോലെ കേരളത്തില്‍ മോഹന്‍ലാലിനെ മുന്‍നിര്‍ത്തി രാഷ്ട്രീയപരമായ നേട്ടമുണ്ടാക്കുകയാണ് ആര്‍.എസ്.എസ് ലക്ഷ്യം. ഇതിന്റെ തുടക്കമാണ് ഇപ്പോഴത്തെ നിയോഗം.

നേരത്തെ തലസ്ഥാനത്ത് നടന്ന ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അന്ന് ലാല്‍ തന്ത്രപരമായി പിന്‍മാറുകയായിരുന്നു.ഇപ്പോള്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ലഫ്റ്റനന്റ് കേണല്‍ പദവിയുള്ള ലാല്‍ ഈ സ്ഥാനം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ഒടിയനിലൂടെ’ വീണ്ടും ദേശീയ അവാര്‍ഡും മോഹന്‍ലാല്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനും കേന്ദ്ര സര്‍ക്കാരിന്റെ സഹായം അനിവാര്യമാണ്.മകന്‍ പ്രണവ് അഭിനയ രംഗത്ത് സജീവമാകുന്നതോടെ മോഹന്‍ലാലിനെ പരമാവധി ഉപയോഗപ്പെടുത്താമെന്നതാണ് ആര്‍.എസ്.എസ് – ബി.ജെ.പി തന്ത്രം.

മോഹന്‍ലാലുമായി ബന്ധപ്പെട്ട് അടുത്ത സൗഹൃദമുള്ള തലസ്ഥാനത്തെ പ്രമുഖ സിനിമാ പ്രവര്‍ത്തകരും ആര്‍.എസ്.എസ് പാളയത്തില്‍ മോഹന്‍ലാലിനെ എത്തിക്കാന്‍ തങ്ങളുടേതായ ‘സംഭാവനകള്‍’ നല്‍കിയതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.അഭിനയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും കടുത്ത അഗ്‌നിപരീക്ഷണങ്ങളെ നേരിടേണ്ട സാഹചര്യമാണ് നിലവില്‍ മോഹന്‍ലാലിന് ഉണ്ടായിരിക്കുന്നത്.
ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് മോഹന്‍ലാലിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ആര്‍.എസ്.എസ് – ബി.ജെ.പി സംഘടനകളെ പ്രഖ്യാപിത ശത്രുവായി കാണുന്ന സി.പി.എം അണികളും ഈ വാര്‍ത്തയറിഞ്ഞ് കട്ട കലിപ്പിലാണ്.
രൂക്ഷമായ കടന്നാക്രമണമാണ് ആരാധകരായ സി.പി.എം അനുഭാവികളില്‍ നിന്നു പോലും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നേരിടുന്നത്.