ക്യൂ നിന്ന് മടുത്ത ജനങ്ങള്‍ കോഴിക്കോട് രണ്ടു ബാങ്കുകള്‍ പൂട്ടിച്ചു

ദിവസങ്ങളോളം കയറിയിറങ്ങിയിട്ടും പണം കിട്ടാതെ ക്ഷുഭിതരായ ജനങ്ങളാണ് ബാങ്കുകള്‍ പൂട്ടിച്ചത്

representaional image

കോഴിക്കോട്: കോഴിക്കോട് വില്ലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയും ക്യൂ നിന്നും മടുത്ത ജനങ്ങള്‍ പൂട്ടിച്ചു. ദിവസങ്ങളോളം കയറിയിറങ്ങിയിട്ടും പണം ലഭിക്കാത്തതില്‍ ക്ഷുഭിതരായ ജനങ്ങളാണ് ബാങ്കുകള്‍ പൂട്ടിച്ചത്.

കഴിഞ്ഞ അഞ്ചു ദിവസങ്ങളായി തുടര്‍ച്ചയായി ബാങ്കില്‍ എത്തിക്കൊണ്ടിരിക്കുന്നവര്‍ക്കു പോലും ഇതുവരെ പണം ലഭ്യമാകാതിരുന്നതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. പണം മാറ്റി നല്‍കാനോ പിന്‍വലിക്കാനോ സാധിക്കില്ലെന്നും നിക്ഷേപിക്കാന്‍ മാത്രമേ കഴിയൂ എന്നുമാണ് ജീവനക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന മറുപടി.

ഇന്നു, പതിവുപോലെ ദീര്‍ഘനേരം കാത്തുനിന്ന ജനങ്ങള്‍ ഒടുവില്‍ പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ രോഷാകുലരാകുകയും ജീവനക്കാരുമായി വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഏര്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് ബലമായി ബാങ്ക് അടപ്പിച്ചു. ബാങ്കില്‍ പണം എത്തുന്നുണ്ടെന്നും എന്നാല്‍, ജീവനക്കാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് ഇവിടെ നിന്നും പണം നല്‍കുന്നതെന്നുമാണ് ജനങ്ങളുടെ ആക്ഷേപം.