ശിവസേന എന്‍ഡിഎ വിടുന്നു;2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന

മുംബൈ:ശിവസേന എന്‍ഡിഎ വിടുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന അറിയിച്ചു. മുംബൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന്റേതാണ് തീരുമാനം. 29 വര്‍ഷം നീണ്ടു നിന്ന ബന്ധമാണ് ശിവസേന ഉപേക്ഷിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള പാര്‍ട്ടി പ്രമേയം  ശിവസേന ദേശീയ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ലോക്‌സഭയിലേക്കും ഒറ്റയ്ക്കാകും പാര്‍ട്ടി മത്സരിക്കുക.

ശിവസേന നേതാവ് സഞ്ജയ് റാവത്താണ് പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചത്. പ്രമേയം യോഗം ഐകകണ്‌ഠ്യേന പാസാക്കി. അടുത്തവര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മല്‍സരിക്കും.  ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറേയെ ദേശീയ കൗണ്‍സില്‍ അംഗമാക്കാനും തീരുമാനിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തിലും സംസ്ഥാനത്തും പരാജയമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.

നിരന്തരം ശിവസേന ബിജെപിയുമായി ഏറ്റുമുട്ടല്‍ തുടങ്ങിയിട്ട് നാളേറെയായി. പലവട്ടം കേന്ദ്രസര്‍ക്കാരിനും മോദിക്കും എതിരെ അവര്‍ രംഗത്തെത്തിയിരുന്നു. ഗുജറാത്തില്‍ ബിജെപി തിരിച്ചടി നേരിട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ വാഴ്ത്തിയും ശിവസേന നേതൃത്വം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് മത്സരിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി. സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ടെങ്കിലും അന്ന് മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കാനും പരിഹസിക്കാനും കിട്ടുന്ന ഒരുവസരവും ശിവസേന പാഴാക്കിയിരുന്നില്ല.