ശീതകാല ഒളിംപിക്‌സ് ഉദ്ഘാടന ദിവസം കൂറ്റന്‍ സൈനിക പരേഡ് നടത്താനാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ

സോള്‍: ശീതകാല ഒളിംപിക്‌സ് ഉദ്ഘാടന ദിവസം കൂറ്റന്‍ സൈനിക പരേഡ് നടത്താനാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ തീരുമാനമെന്ന് സൂചന. ‘എന്‍കെ ന്യൂസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സമാധാനത്തിന്റെ ‘ഒളിംപിക്‌സ് നയതന്ത്ര’ത്തിനു പിന്നാലെയാണ് സൈനികശേഷി പ്രകടിപ്പിക്കാന്‍ ഉത്തര കൊറിയ ഒരുങ്ങുന്നത്.

ഫെബ്രുവരി ഒന്‍പതിനാണു പ്യോങ്ചാങ്ങില്‍ ശീതകാല ഒളിംപിക്‌സിനു ദക്ഷിണ കൊറിയയില്‍ തുടക്കമാവുക. ഇതിനു മണിക്കൂറുകള്‍ക്കു മുന്നേ, ഉദ്ഘാടന വേദിയുടെ 300 കിലോമീറ്റര്‍ അകലെ ഉത്തര കൊറിയ ‘സേനാ ദിവസം’ ആഘോഷിക്കും. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ വാര്‍ഷികമാണ് ആഘോഷിക്കുന്നത്. ഇതിനുമുന്‍പു ഫെബ്രുവരി എട്ടിനു സേനാവാര്‍ഷികം ആഘോഷിച്ചത് 1977ലാണ്. പിന്നീട് ഏപ്രില്‍ 25 ആയിരുന്നു വാര്‍ഷികത്തീയതി. അതാണിപ്പോള്‍ മാറ്റുന്നത്.

13,000 പട്ടാളക്കാരെയും 200തരം ആയുധങ്ങളും പ്യോങ്യാങ്ങിലെ വിമാനത്താവളത്തിനു സമീപം വിന്യസിച്ചതായി സൂചന ലഭിച്ചെന്നു ദക്ഷിണ കൊറിയ അറിയിച്ചു. ഒളിംപിക്‌സിനു മുന്നോടിയായി കഴിഞ്ഞദിവസം ദക്ഷിണ കൊറിയയില്‍ എത്തിയ ഉത്തര കൊറിയയുടെ പ്രത്യേക സംഘത്തിനു കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നിരുന്നു. കിം ജോങ് ഉന്നിന്റെ വലിയ ചിത്രങ്ങള്‍ കത്തിച്ചായിരുന്നു പ്രതിഷേധം.

ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു സമാധാനത്തിനൊപ്പം സൈനികശേഷി കൂടി പ്രദര്‍ശിപ്പിക്കാന്‍ കിം തീരുമാനിച്ചത് എന്നറിയുന്നു. ഒളിംപിക്‌സ് മാര്‍ച്ചില്‍ ‘ഐക്യ കൊറിയയുടെ’ പതാകയ്ക്കു കീഴില്‍ അണിനിരക്കാനും വനിതാ ഐസ് ഹോക്കി മല്‍സരത്തില്‍ സംയുക്ത ടീമിനെ ഇറക്കാനും ഇരു കൊറിയകളും തീരുമാനിച്ചിട്ടുണ്ട്.