ബുധനാഴ്ചത്തെ വാഹന പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം:  ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച ബുധനാഴ്ചത്തെ വാഹന പണിമുടക്കിൽ മാറ്റമില്ല. സമരം ഒഴിവാക്കുന്നതിന് കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.  പണിമുടക്കില്‍ നിന്ന് പിന്മാറില്ലെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. കെ.എസ്.ആര്‍.ടിസിയുടെ ഇന്ധനനികുതി കുറയ്ക്കണമെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ടാക്സികള്‍ക്ക് പുറമെ സ്വകാര്യബസുകളും കെഎസ്ആര്‍ടിസി ബസുകളും പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിയെങ്കിലും പിഎസ്‌സി പരീക്ഷകള്‍ മുടക്കമില്ലാതെ നടക്കും.

രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. ഒാട്ടോ ടാക്സികള്‍ക്ക് പുറമെ ചരക്കുലോറികളും സ്വകാര്യബസുകളും പണിമുടക്കില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് ഒഴിച്ചുള്ള യൂണിയനുകളെല്ലാം സമരത്തിനുണ്ട്. എന്നാല്‍ സ്വകാര്യവാഹനങ്ങളെ തടയില്ലെന്ന് സമരസമിതി അറിയിച്ചു.

പൊതുഗതാഗത സംവിധാനം പൂര്‍ണമായും മുടങ്ങുന്നത് സര്‍ക്കാര്‍ ഒാഫിസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും. സ്പെയര്‍ പാർട്സുകള്‍ വില്‍ക്കുന്ന കടകള്‍, വര്‍ക്ക് ഷോപ്പുകള്‍ എന്നിവയും അടച്ചിടും. എംജി സർവകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാലയും ബുധനാഴ്ചത്തെ എഴുത്തു പരീക്ഷകള്‍ മാറ്റി. എന്നാല്‍ പിഎസ്‍സി പരീക്ഷകള്‍ക്ക് മാറ്റമില്ല. കെഎസ്ആര്‍ടിസിയില്‍ വ്യക്തമായ കാരണങ്ങളില്ലാതെ ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും പൊലീസ് സംരക്ഷണത്തോടെ പരാമവധി സര്‍വീസുകള്‍ നടത്തണമെന്നും എംഡി ഉത്തരവിട്ടിട്ടുണ്ട്.