മകനെതിരെ നിലവില്‍ കേസില്ല; രേഖകള്‍ സഹിതം കോടിയേരി

തിരുവനന്തപുരം: മകന്‍ ബിനോയ് കോടിയേരിയുടെ പണമിടപാട് സംബന്ധിച്ചുള്ള  ആരോപണങ്ങള്‍ തെറ്റാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. മകനെതിരെ നിലവില്‍ കേസില്ല. ദുബൈയില്‍ പോകാന്‍ തടസ്സങ്ങളൊന്നുമില്ല. സാമ്പത്തിക ഇടപാടുകളെല്ലാം നേരത്തെ പരിഹരിച്ചതാണെന്നും കോടിയേരി പറഞ്ഞു.

ബിനോയ് കോടിയേരിയുടെ പണമിടപാട് അന്വേഷിക്കില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.  പണമിടപാടില്‍ ബിനോയ് കോടിയേരിക്കെതിരെ സർക്കാരിന് പരാതി ലഭിച്ചിട്ടില്ല. ബിനോയിക്കെതിരെയുള്ള ആരോപണം സർക്കാരിനെ ബാധിക്കുന്ന വിഷയമല്ല. പാര്‍ട്ടിക്ക് ചേരാത്ത പ്രശ്‌നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ബിനോയ്ക്കെതിരെയുള്ള ആരോപണം ദുരുദ്ദേശപരമാണ്. ബിനോയ് 15 വര്‍ഷമായി വിദേശത്താണ്‌. തെറ്റ് ചെയ്തിട്ടില്ലെന്ന് ബിനോയ് വിശദീകരിച്ചിട്ടുണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.  കോടിയേരിയുടെ മകന്റെ പണമിടപാട് പ്രതിപക്ഷമാണ് സഭയില്‍ ഉന്നയിച്ചത്.  ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പോലെയൊരു അന്വേഷണം നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് മുന്നില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്തയുടെ നിജസ്ഥിതി സര്‍ക്കാരിന് അറിയില്ലെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിക്ക് ചേരാത്ത പ്രശ്‌നമാണെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലാളിത്യത്തിന്റെ പേരുപറയുന്നവരുടെ മക്കളാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വിഷയം നിയമസഭയില്‍ ഉന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അപമാനിക്കാനായി നേതാക്കളേയും മക്കളേയും കുറിച്ച് പറയരുതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചും എന്തൊക്കെ നിങ്ങള്‍ പറഞ്ഞു. അതുപോലെ തരംതാണപരാമര്‍ശം ഒന്നും തങ്ങള്‍ പറഞ്ഞില്ലല്ലോ എന്ന് ചെന്നിത്തല ചോദിച്ചു. വിദേശ മലയാളികളെ പോലും അപമാനിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു

പ്രതിപക്ഷം പണംതട്ടിപ്പ് സംബന്ധിച്ച വിഷയം നിയമസഭയിൽ ആരോപിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാകരുതെന്ന് സ്പീക്കറും പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു