തലകൊയ്യുമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പ്രിയകാമുകിയുടെ കൈപിടിച്ച് തലയുയര്‍ത്തിതന്നെ ഖില്‍ജിയായി ജീവിച്ച രണ്‍വീര്‍

‘പത്മാവത്’ സിനിമയുടെ പേരില്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ടത് ദീപികയും രണ്‍വീറുമാണ്. വിവാദങ്ങള്‍ക്കിടയില്‍ ഇരുവര്‍ക്കുമെതിരെ വധഭീഷണികള്‍ വരെ വന്നു. സിനിമയുടെ പുറത്തുള്ള ഇവരുടെ പ്രണയവും എതിരാളികള്‍ ആക്രമണത്തിന് ഉപയോഗിച്ചു. പത്മാവതിയുടെയും അലാവുദീന്‍ ഖില്‍ജിയുടെയും പ്രണയം സിനിമയിലുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങള്‍. പക്ഷേ ഇതൊന്നുമല്ല സിനിമയെന്നും, മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന ഒന്നും സിനിമയിലില്ലെന്നും പ്രിവ്യൂ കണ്ടവര്‍ പറഞ്ഞു. പക്ഷേ ഈ ആക്രമണങ്ങള്‍ക്കിടയിലും പതറാതെ നിന്ന പത്മാവതിയെയും അലാവുദിന്‍ ഖില്‍ജിയെയുമാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ഒരുമിച്ച് പ്രത്യക്ഷപ്പെട്ടില്ലെങ്കിലും ശക്തമായ നിലപാടുകളോടെയാണ് ഇരുവരും മുന്നോട്ട് പോയത്.

ഇപ്പോഴിതാ തലകൊയ്യുമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പ്രിയകാമുകിയുടെ കൈപിടിച്ച് തലയുയര്‍ത്തിതന്നെ ഖില്‍ജിയായി ജീവിച്ച രണ്‍വീര്‍ വന്നു. ഭീഷണികളുടെ മുഴുവന്‍ വായടപ്പിക്കുന്നതായി ആ വരവ്. അത്രയും ഗാംഭീര്യത്തോടെയായിരുന്നു തൂവെള്ള വസ്ത്രത്തില്‍ സൂപ്പര്‍ ജോഡി എത്തിയത്.ചിത്രം റിലീസ് ചെയ്യുന്നതു വരെ ഒരുമിച്ച് പ്രത്യക്ഷപ്പെടരുതെന്ന് ഇരുവര്‍ക്കും അണിയറ പ്രവര്‍ത്തകരുടെ നിര്‍ദേശം ഉണ്ടായിരുന്നെന്നാണ് കരുതുന്നത്. ഇന്നലെ മുംബൈയില്‍ നടന്ന പ്രിവ്യു ചടങ്ങില്‍ താരജോഡി ശരിക്കും തിളങ്ങി. റണ്‍വീറിന്റെ ഖില്‍ജിയാണ് ചിത്രത്തിന്റെ ജീവനെന്നാണ് കണ്ടവര്‍ക്കെല്ലാം പറയാനുള്ളത്. എന്തായാലും ചിത്രം ഉറച്ച വിജയം നേടുമെന്ന സന്തോഷവും ഇരുവര്‍ക്കുമുണ്ടായിരുന്നു. വിരുഷ്‌ക വിവാഹത്തിന് പിന്നാലെ ബോളിവുഡ് കാത്തിരിക്കുന്നതും ‘ഡീപ്‌വീര്‍’ വിവാഹത്തിനായാണ്.