കൊട്ടാരക്കര: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എ മധ്യസ്ഥ ചർച്ച നടത്തി. പ്രശ്നം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് സിപിഐഎം നേതൃത്വം ഗണേഷ് കുമാറിനെ മധ്യസ്ഥതയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
പരാതിക്കാരനായ രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയുമായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കും അദ്ദേഹത്തിന്റെ പിതാവ് കെ.ബാലകൃഷ്ണ പിള്ളക്കുമുള്ള സൗഹൃദം മുതലെടുത്താണ് ഇടനിലക്കാരനായി ഗണേഷ് കുമാറിനെ ഇറക്കിയിരിക്കുന്നത്. രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ് രാജേന്ദ്രന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തു. രാഹുല്‍ കൃഷ്ണ ഒത്തുതീര്‍പ്പിന് സന്നദ്ധനാണെന്നാണ് സൂചന.
കൊട്ടാരക്കരയിലെ ഹൈ ലാന്‍ഡ് ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ചയില്‍ പ്രശ്നം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായാണ് സൂചന. എന്‍എസ്‌എസിന്റെ കൊട്ടാരക്കര താലൂക്ക് യൂണിയന്‍ പ്രസിഡന്റായിരുന്നു രാഹുല്‍ കൃഷ്ണയുടെ ഭാര്യാപിതാവ്. ഇതുവഴി ഗണേഷ് കുമാറും ബാലകൃഷ്ണ പിള്ളയുമായുള്ള ബന്ധമാണ് കൂടിക്കാഴ്ച്ചക്ക് വഴിതെളിച്ചത്.
എന്നാല്‍, രാഹുലുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത ഗണേഷ് കുമാര്‍ നിഷേധിച്ചു.