ആറ് ഭീകരരെ കൂടി യുഎസ് ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി

വാഷിങ്ടന്‍: ഭീകര വിരുദ്ധ പോരാട്ടം മയപ്പെടുത്തില്ലെന്ന് പാകിസ്താനെ വീണ്ടും ഓര്‍മ്മിപ്പിച്ച് യുഎസ് ഭരണകൂടം. ആറ് ഭീകരരെക്കൂടി ആഗോള ഭീകര പട്ടികയില്‍ യുഎസ് ഉള്‍പ്പെടുത്തി. ഇവര്‍ക്ക് ഉപരോധവും ഏര്‍പ്പെടുത്തി. നാല് താലിബാന്‍ ഭീകരര്‍ക്കും രണ്ട് ഹഖാനി നെറ്റ്‌വര്‍ക്ക് നേതാക്കള്‍ക്കുമാണ് ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തിയത്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ സഹകരിക്കാനും ഭീകരര്‍ക്ക് സഹായം നല്‍കുന്നത് നിര്‍ത്താനും പാകിസ്താന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

താലിബാന്‍ നേതാക്കളായ അബ്ദുല്‍ സമദ് സാനി, അബ്ദുല്‍ ഖാദിര്‍ ബാസിര്‍, ഹാഫിസ് മുഹമ്മദ് പോപ്പല്‍സായ്, മൗലവി ഇനായത്തുല്ല, ഹഖാനി നെറ്റ്‌വര്‍ക്ക് നേതാക്കളായ ഫഖീര്‍ മുഹമ്മദ്, ഗുലാ ഖാന്‍ ഹമീദി എന്നിവര്‍ക്കാണ് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. ആറു പേരെയും ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

യുഎസ് സ്റ്റേറ്റ് ട്രഷറി ഡിപ്പാര്‍ട്‌മെന്റ് ആണു നടപടിയെടുത്തത്. ഭീകരസംഘടനകള്‍, ലഹരിക്കച്ചവടക്കാര്‍ മുതലായവര്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ അധികാരമുള്ള യുഎസ് സര്‍ക്കാര്‍ വിഭാഗമാണിത്. ഇതോടെ ഇവര്‍ക്ക് യുഎസില്‍ സ്വത്തുണ്ടെങ്കില്‍ അതു മരവിപ്പിക്കും. പുണോ, യുഎസ് പൗരന്‍മാര്‍ക്ക് ഇവരുമായുള്ള സാമ്പത്തിക വിനിമയവും ഇനി മുതല്‍ സാധ്യമല്ലാതാവും.