കൊറിയയുടെ കളി ഇങ്ങോട്ടുവേണ്ട;കളി കാണാനിരിക്കുന്നതെ ഉള്ളുവെന്ന്‌ ട്രംപ്

വാഷിങ്ടന്‍: ആണവ പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഉത്തര കൊറിയയ്‌ക്കെതിരായ സമ്മര്‍ദ തന്ത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ യുഎസ്. കടുത്ത നടപടികള്‍ തുടരാനാണ് യുഎസിന്റെയും ദക്ഷിണ കൊറിയയുടെയും തീരുമാനമെന്ന് പെന്റഗണ്‍ മേധാവി ജിം മാറ്റിസ് അറിയിച്ചു. ഉത്തരദക്ഷിണ കൊറിയകള്‍ തമ്മിലുള്ള ചര്‍ച്ചകളെ പിന്തുണയ്ക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ ഉത്തര കൊറിയയ്‌ക്കെതിരെ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ തുടരുമെന്നും മാറ്റിസ് അറിയിച്ചു.

യുഎസ് പസഫിക് കമാന്‍ഡിന്റെ കേന്ദ്ര കാര്യാലയത്തില്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മേധാവി സോങ് യങ് മൂവുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് കൊറിയന്‍ ബന്ധത്തില്‍ യുഎസ് നിലപാടറിയിച്ചത്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തര കൊറിയന്‍ ഭരണകൂടം ലോകത്തിനു തന്നെ ഭീഷണിയാണ്. നയതന്ത്രത്തിലൂന്നിയാണ് ഈ ഭീഷണിയെ നേരിടുന്നതെന്നും യുഎസ് അറിയിച്ചു.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഒരു കൊടിക്കു കീഴില്‍ അണിനിരക്കാന്‍ നേരത്തേ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തീരുമാനിച്ചിരുന്നു. വനിതകളുടെ ഐസ് ഹോക്കി മല്‍സരത്തില്‍ സംയുക്ത ടീമിനെയാണ് ഇറക്കുന്നത്. അതേസമയം ശീതകാല ഒളിംപിക്‌സ് തുടങ്ങുന്നതിന്റെ തലേദിവസം ഉത്തര കൊറിയ തലസ്ഥാനമായ പ്യോങ്‌യാങ്ങില്‍ സൈനിക പരേഡ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.