മത്സ്യത്തൊഴിലാളികളെ സുഖിപ്പിച്ചുകൊണ്ട് ബജറ്റ്;2000 കോടിയുടെ തീരദേശ പാക്കേജ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു.  ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ പദ്ധതികള്‍ക്ക് ബജറ്റില്‍ തുക നീക്കിവെച്ചിട്ടുണ്ട്.തീരദേശ സ്‌കൂളുകളുടെ നവീകരണവും തീരദേശ പാക്കേജിലുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും സഹായം എത്തിക്കുന്നതിനും സാറ്റലൈറ്റ് വിദൂരവിനിമയ സംവിധാനം ഏര്‍പ്പടുത്തുന്നതിനായി 100 കോടി ചിലവുവരുന്ന സ്‌കീം ഈ സാമ്പത്തിക വര്‍ഷം നടപ്പാക്കും. കടല്‍ത്തീരത്തുനിന്ന് അമ്പതു മീറ്ററിനുള്ളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 150 കോടി രൂപ നീക്കിവെക്കും. തീരദേശ മേഖലയിലെ റോഡ് വികസനത്തിനുള്ള തുകയടക്കം മത്സ്യമേഖലയ്ക്ക് 600 കോടി രൂപ നല്‍കും. കക്ക സഹകരണ സംഘത്തിന് മൂന്ന് കോടി അധികമായി അനുവദിക്കും. തുറമുഖ വികസനത്തിന് 584 കോടി. തീരദേശമേഖലയില്‍ സൗജന്യ വൈഫൈ. ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയെ പരാമര്‍ശിച്ചുകൊണ്ടാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്.

തീരദേശത്തെ ആരോഗ്യ സംരക്ഷണ മേഖലയുടെ സമഗ്രവികസനത്തിനുള്ള വിവിധ പദ്ധതികള്‍ക്കും തുക നീക്കിവെച്ചതായി മന്ത്രി പറഞ്ഞു. തീരദേശ ആശുപത്രികളുടെ വികസനം, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആരോഗ്യ പദ്ധതി, തീരദേശ സ്‌കൂള്‍ നവീകരണ പാക്കേജ്, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്കായി കിഫ്ബിയില്‍ നിന്ന് 900 കോടിയുടെ നിക്ഷേപം തീരദേശ മേഖലയില്‍ നടത്തും. തീരദേശ മേഖലയുടെ ഹരിതവത്കരണത്തിനായി 150 കോടിയും നീക്കിവെക്കുമെന്ന് അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ജിഎസ്ടി നിരാശപ്പെടുത്തി. ജിഎസ്ടിയില്‍ എടുത്ത നിലപാട് ധനമന്ത്രി ന്യായീകരിച്ചു. സമ്പദ് ഘടനയിലെ ഓഖിയായിരുന്നു നോട്ട് നിരോധനം. കേരളത്തില്‍ ലിംഗസമത്വം ഉറപ്പാക്കും. അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് സ്ത്രീക്ക് കിട്ടുന്നില്ല.

ഭക്ഷ്യസുരക്ഷാ നിയമത്തിന് കഴിഞ്ഞ സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കം നടത്തിയില്ല. പ്രവാസികള്‍ക്കുള്ള മസാല ബോണ്ട് 2018-19 വര്‍ഷത്തില്‍ നടപ്പാക്കും. ന്യായവിലക്ക് നല്ല കോഴിയിറച്ചി ലഭ്യമാക്കുന്നതിന് കുടുംബശ്രീ ഇടപെടല്‍ ഉറപ്പാക്കും. കോഴിത്തീറ്റ ഫാക്ടറിക്ക് 20 കോടി അനുവദിച്ചു. ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി വകയിരുത്തി. എല്ലാ മെഡിക്കല്‍ കോളെജുകളിലും ഓങ്കോളജി വിഭാഗം ആരംഭിക്കും. മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. മലബാര്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ കൊച്ചിയില്‍ നൂതന കാന്‍സര്‍ ആശുപത്രി. എല്ലാ ജില്ലാ ആശുപത്രികളിലും കാത്ത് ലാബും ഓപ്പറേഷന്‍ സൗകര്യമുള്ള കാര്‍ഡിയോളജി വിഭാഗം. എല്ലാ ജനറല്‍ ആശുപത്രികളിലും എമര്‍ജന്‍സി വിഭാഗം തുടങ്ങും.