അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ ബലമായി പിടിച്ചെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി

പത്തനാപുരം: അമ്മയുടെ ഒക്കത്തിരുന്ന കുട്ടിയെ ബലമായി പിടിച്ചെടുത്ത് കടന്നുകളയാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി. പുന്നല ചാച്ചിപ്പുന്നയില്‍ ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ചെമ്പ്രാമണ്‍ രമേഷ് ഭവനില്‍ രമേശ്-രമ്യ ദമ്പതികളുടെ മകള്‍ ഒന്നരവയസുകാരി സ്വരലയയെയാണ് മാതാവ് രമ്യയുടെ ഒക്കത്ത് നിന്നും തട്ടിയെടുത്തുകൊണ്ട് ഓടിയത്.
രമ്യയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും കുഞ്ഞിനെ ഉപേക്ഷിച്ച് പ്രതി രക്ഷപെട്ടിരുന്നു.
ചെമ്പ്രാമണ്ണിലെ വീട്ടില്‍ നിന്നും ഭര്‍ത്താവ് രമേഷിന് ജോലി സ്ഥലത്തേക്ക് ചോറുമായി വരുന്നതിനിടെയാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് വച്ചാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. കടന്നു കളഞ്ഞ പ്രതി പാറശാല സ്വദേശി ദാസി(65)നെ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
സംഭവം നടന്നതിന് സമീപത്തായി അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും ഇയാളെ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്ക് കുട്ടികളെ കടത്തുന്ന സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്ത് വരുന്നു.