ഇന്റേര്‍ണല്‍ മാര്‍ക്ക് തിരുത്തിയെന്ന വാര്‍ത്തയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം

തൃശൂര്‍ ലോ കോളജില്‍ 2005-2008 ബാച്ചില്‍ വിദ്യാര്‍ഥിയായിരിക്കെ ഇന്റേര്‍ണല്‍ മാര്‍ക്ക് തിരുത്തിയെന്ന വാര്‍ത്തയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ. ക്ലാസ് ടെസ്റ്റിന്റെ മാര്‍ക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയര്‍ത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട് എല്ലാവര്‍ക്കും ശരിക്ക് മനസ്സിലാകുന്നുണ്ടെന്ന് ബല്‍റാം പറഞ്ഞു.

എല്‍.എല്‍.ബി അഞ്ചാം സെമസ്റ്ററിലെ ഡ്രാഫ്റ്റിങ്ങ്, പ്ലീഡിങ്ങ് ആന്റ് കണ്‍വെയന്‍സിംഗ് എന്ന പരീക്ഷയ്ക്ക് വി.ടി.ബലറാമിന് ലഭിച്ചത് 45 മാര്‍ക്കാണ്. ഇന്‍േണല്‍ എക്‌സാമായി കണക്കാക്കുന്ന ഈ പരീക്ഷ പാസാകാന്‍ 50 മാര്‍ക്ക് വേണം. എന്നാല്‍ പാസാകാനുള്ള മാര്‍ക്ക് ലഭിക്കാതിരുന്ന വി.ടി.ബലറാം അന്നത്തെ കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഡോ.രാജശേഖരന്‍ നായരുടെ സഹായത്തോടെ മാര്‍ക്ക് തിരുത്തുകയും 75 ആക്കുകയും ചെയ്തു എന്നായിരുന്നു കൈരളി ചാനല്‍ പുറത്തുവിട്ട വാര്‍ത്ത.

ഒരുപക്ഷേ ഇനി വി.ടി. ബല്‍റാം അംഗന്‍വാടിയില്‍ പഠിക്കുമ്പോള്‍ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതല്‍ നേടിയതിനേക്കുറിച്ചും …രളി പൂപ്പല്‍ ചാനല്‍ ബ്രേയ്ക്കിംഗ് ന്യൂസ് പുറത്തുവിടുമായിരിക്കുമെന്നാണ് വാര്‍ത്തയെ കളിയാക്കി വി.ടി.ബല്‍റാം പറയുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സർക്കാർ ഭൂമി കയ്യേറിയ, വിദ്യാർത്ഥിപീഡനങ്ങൾ തുടർക്കഥയാക്കിയ, ദലിത്‌ അധിക്ഷേപങ്ങൾ ശീലമാക്കിയ, പാചകറാണിയുടെ സ്വാശ്രയ ലോ കോളേജിൽ നിന്ന് ക്ലാസിൽപ്പോലും പോകാതെ എൽഎൽബി കരസ്ഥമാക്കിയവരും അവരെ ഉളുപ്പില്ലാതെ പിന്താങ്ങുന്നവരുമൊക്കെയാണ്‌ സംസ്ഥാനതലത്തിലെ എൻട്രൻസ്‌ പരീക്ഷയിൽ ഉന്നത റാങ്ക്‌ വാങ്ങി ഒരു സർക്കാർ ലോ കോളേജിൽ പ്രവേശനം നേടി കൃത്യസമയത്ത്‌ തന്നെ വിജയകരമായി പഠനം പൂർത്തീകരിച്ച്‌ ബിരുദം നേടിയ ഒരു വിദ്യാർത്ഥിയുടെ പത്ത്‌ വർഷം മുൻപത്തെ ഒരു ഇന്റേണൽ പരീക്ഷ പേപ്പറിന്റെ മാർക്കിനേച്ചൊല്ലി വലിയ ബ്രേയ്ക്കിംഗ്‌ ന്യൂസുമായി കോലാഹലമുയർത്തുന്നത്‌. എനിക്കിക്കാര്യത്തിൽ പറയാനുള്ളത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇതേവിഷയം സൈബർ സഖാക്കൾ ചർച്ചയാക്കിയ വേളയിൽത്തന്നെ വിശദീകരിച്ചിട്ടുണ്ട്‌. എൽഎൽബിക്ക്‌ യൂണിവേഴ്സിറ്റി തലത്തിൽ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാൻസിൽത്തന്നെ ഉന്നതവിജയം നേടിയ, കോളേജിനെ പ്രതിനിധീകരിച്ച്‌ ദേശീയ തലത്തിലെ മൂട്ട്‌ കോർട്ട്‌ മത്സരങ്ങളിലടക്കം പങ്കെടുത്തിട്ടുള്ള, മുൻപ്‌ സർവകലാശാലയിൽ ബിരുദത്തിന്‌ ഒന്നാം റാങ്ക്‌ നേടിയിട്ടുള്ള, വേറെ രണ്ട്‌ പ്രൊഫഷണൽ ബിരുദം കൂടി നേടിയിട്ടുള്ള ഒരു വിദ്യാർത്ഥിയെക്കുടുക്കാൻ ഈയൊരു ക്ലാസ്‌ ടെസ്റ്റിന്റെ മാർക്കിനേച്ചൊല്ലിയുള്ള കഥയില്ലാത്ത ആരോപണം ഉയർത്തിക്കാട്ടേണ്ടിവരുന്നവരുടെ ഗതികേട്‌ എല്ലാവർക്കും ശരിക്ക്‌ മനസ്സിലാകുന്നുണ്ട്‌. പ്രൊഫഷണൽ കോളേജുകളുടെ പടിയെങ്കിലും കയറിയിട്ടുള്ളവർക്കറിയാം, ഇന്റേണൽ അസസ്മെന്റുമായി ബന്ധപ്പെട്ട്‌ അധ്യാപകർ രാഷ്ട്രീയ/വ്യക്തി വൈരാഗ്യം തീർക്കാൻ നോക്കുന്നതും അതിന്മേൽ പരാതി ഉയരുമ്പോൾ സ്ഥാപന മേധാവികളിടപെടാറുള്ളതുമൊക്കെ സർവ്വസാധാരണമാണെന്നത്‌.

ഒരുപക്ഷേ ഇനി വി.ടി. ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച്‌ ഒരു പ്ലേറ്റ്‌ ഉപ്പുമാവ്‌ കൂടുതൽ നേടിയതിനേക്കുറിച്ചും …രളി പൂപ്പൽ ചാനൽ ബ്രേയ്ക്കിംഗ്‌ ന്യൂസ്‌ പുറത്തുവിടുമായിരിക്കും!

ഒരു പാഴ്‌ജനതയുടെ ജീർണ്ണാവിഷ്ക്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് എത്രയോ തവണ ഇതിനോടകം തെളിയിക്കപ്പെട്ടിരിക്കുന്ന ഈ ചാനലിനേക്കുറിച്ചും ഇങ്ങനെയൊരു വാർത്തക്ക്‌ അവർ നൽകുന്ന ഈ തലക്കെട്ടിനേക്കുറിച്ചും കേരളത്തിലെ മാധ്യമസമൂഹം, അവരിലെ സിപിഎം പേടി ഇല്ലാത്തവരെങ്കിലും, അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു.