ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനും സുഹൃത്തും മരിച്ചു

തിരുവനന്തപുരം: ബൈക്കും തടി കയറ്റി വന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനും സുഹൃത്തും മരിച്ചു. നാളെ വിവാഹം നടക്കാനിരിക്കെയാണ് അപകടമരണം. വാമനപുരം മേലാറ്റുമൂഴി വിഷ്ണു നിവാസില്‍ പ്രതിരാജന്‍ ജയ ദമ്പതികളുടെ മകന്‍ വിഷ്ണുരാജ് (26), വാമനപുരം ആനാകുടി ഊന്നന്‍പാറ വാഴവിള വീട്ടില്‍ ശശി സുമതി ദമ്പതികളുടെ മകന്‍ ശ്യാം (23) എന്നിവരാണ് മരിച്ചത്.

വിഷ്ണുരാജിന്റെ വിവാഹം കിളിമാനൂര്‍ പുതിയകാവ് സ്വദേശിനിയായ പെണ്‍കുട്ടിയുമായി നാളെ നടക്കാനിരിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ സംസ്ഥാന പാതയില്‍ കിളിമാനൂരിന് സമീപം പുളിമാത്ത് വച്ചായിരുന്നു അപകടം. കുലശേഖരത്ത് നിന്നു പെരുമ്പാവൂരിലേക്ക് റബ്ബര്‍ തടി കയറ്റി വന്ന ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

വിവാഹത്തിന് വിഷ്ണുരാജിന്റെ വീട്ടില്‍ പന്തല്‍ കെട്ടിയ സുഹൃത്തിനെ വീട്ടില്‍ കൊണ്ടാക്കിയിട്ട് മടങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു എതിര്‍ ദിശയില്‍ വന്ന ലോറിയുടെ മുന്നില്‍ ബൈക്ക് ഇടിച്ചത്. അബുദാബിയിലായിരുന്ന വിഷ്ണുരാജ് വിവാഹത്തിന് വേണ്ടി അടുത്തിടെയാണ് നാട്ടിലെത്തിയത്. കിളിമാനൂര്‍ പൊലിസ് കേസ് എടുത്തു.