ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് നോട്ടീസ്. ഭൂമിതട്ടിപ്പില്‍ പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് നോട്ടീസ്. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസാണ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്. വിഷയത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. ഭൂമിയിടപാടില്‍ സഭാ വിശ്വാസികളുടെ പണമാണ് നഷ്ടമായതെന്ന് ഹര്‍ജിയില്‍ പറയുന്നു. ആലഞ്ചേരി അടക്കം മറ്റ് മൂന്ന് പേര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

കേസില്‍ മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ കേസിന്റെ ഗൗരവം പരിഗണിച്ച് പൊലീസ് തന്നെ അന്വേഷണിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പൊതുസമൂഹവും ഇതേ ആവശ്യം ഇന്നയിച്ചിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസ് എന്ന നിലയ്ക്ക് പൊലീസ് ഇത് പരിഗണിച്ചിരുന്നില്ല.

ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കമാല്‍പാഷ ദൂതന്‍ മുഖാന്തരം ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിര നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ബിഷപ്പ് ആലഞ്ചേരി, ജോഷ്വ പൊതുവ ഫാ: വടക്കുമ്പാടന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്. കേസ് ഈ മാസം 19 വീണ്ടും പരിഗണിക്കും.

എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കടംവീട്ടാന്‍ സീറോ മലബാര്‍ സഭ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്. 60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്ത മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്.