പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളിലായി പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിപുരയിലെയും തമിഴ്‌നാട്ടിലെയും സംഭവങ്ങളില്‍ പ്രധാനമന്ത്രി അതൃപ്തി രേഖപ്പെടുത്തി. സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് അദ്ദേഹം ആവശ്യപ്പെട്ടതായി ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചു.

ത്രിപുരയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഇ.വി.രാമസ്വാമി(പെരിയാര്‍)യുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തുപോലെ തമിഴ്‌നാട്ടില്‍ പെരിയാല്‍ പ്രതിമകളും തകര്‍ക്കുമെന്നായിരുന്നു എച്ച്.രാജയുടെ പോസ്റ്റ്.

സംഭവം വിവാദമായതോടെ രാജ പോസ്റ്റ് പിന്‍വലിച്ചിരുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജ് മറ്റ് പലരും ചേര്‍ന്നാണ് നിയന്ത്രിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.