32 C
Kochi
Thursday, April 25, 2024
2019 ല്‍ ഭരണം പിടിക്കുമെന്ന് സോണിയ

2019 ല്‍ ഭരണം പിടിക്കുമെന്ന് സോണിയ

ബിജെപിയെ തറപറ്റിച്ച് 2019 ല്‍ ഭരണം പിടിക്കുമെന്ന് സോണിയ; സജീവ രാഷ്ട്രീയത്തില്‍ തുടരും

Web Desk

Indian Telegram Android App Indian Telegram IOS App

മുംബൈ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്നു മാറിയെങ്കിലും സജീവ രാഷ്ട്രീയത്തില്‍ തുടരുമെന്ന് സൂചന നല്‍കി സോണിയ ഗാന്ധി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും സോണിയ വ്യക്തമാക്കി. നിലവില്‍ റായ്ബറേലി എംപിയാണു സോണിയ. പാര്‍ട്ടി നിര്‍ദേശിക്കുകയാണെങ്കില്‍ 2019 ലും അവിടെ നിന്നുതന്നെ മത്സരിക്കുമെന്നും സോണിയ പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അവര്‍.

19 വര്‍ഷം പാര്‍ട്ടി അധ്യക്ഷപദവി അലങ്കരിച്ചിരുന്ന സോണിയ ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം മകന്‍ രാഹുല്‍ ഗാന്ധിക്കു കൈമാറിയത്. ഇതോടെ 71 കാരിയായ സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നത്. അതേസമയം, മകള്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെട്ടു തനിക്കൊന്നും അറിയില്ലെന്നും സോണിയ പറഞ്ഞു. നിലവില്‍ മക്കളുടെ കാര്യത്തിനാണ് പ്രിയങ്ക പ്രാധാന്യം നല്‍കുന്നത്. റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ മത്സരിക്കുമോയെന്ന കാര്യത്തില്‍ പ്രിയങ്ക ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഭാവിയില്‍ ഒരു മറുപടിയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സോണിയ വ്യക്തമാക്കി.

അടുത്ത വര്‍ഷം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ തിരിച്ചെത്തുമെന്നും സോണിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു കാരണവശാലും ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തെ വിജയിക്കാന്‍ അനുവദിക്കില്ല. ജനങ്ങളോടു തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ സംബന്ധിച്ചു നുണ പറയാനില്ല. നടപ്പാക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പറഞ്ഞു പറ്റിക്കാനുമില്ല. ജനാധിപത്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ക്കും സംവാദങ്ങള്‍ക്കുമെല്ലാം സ്ഥാനമുണ്ട്. അല്ലാതെ ഒരാള്‍ പറയുന്നതു മാത്രമാണു ശരിയെന്നു കരുതാന്‍ പാടില്ലെന്നും മോദിയെ ഉന്നംവെച്ച് സോണിയ പറഞ്ഞു.

തന്റെ പരിമിതികള്‍ അറിയാവുന്നതു കൊണ്ടാണ് 2004 ല്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറി നിന്നതെന്നും തന്നേക്കാളും മികച്ച പ്രധാനമന്ത്രിയായിരിക്കും മന്‍മോഹന്‍ സിങ് എന്ന് ഉറപ്പായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി സോണിയ പറഞ്ഞു. 2014ലെ പരാജയത്തപ്പറ്റിയും സോണിയ വിശദീകരിച്ചു. രണ്ടു തവണ അധികാരത്തിലെത്തിയെങ്കിലും ‘മറ്റു ചില കാരണങ്ങള്‍ക്കൊപ്പം’ ഭരണവിരുദ്ധ വികാരവും കോണ്‍ഗ്രസിനു തിരിച്ചടിയായി. കൃത്യമായ മാര്‍ക്കറ്റിങ്ങിനു കോണ്‍ഗ്രസിനു സാധിച്ചില്ലെന്നും നരേന്ദ്ര മോദിയുടെ ക്യാംപെയ്ന്‍ രീതികളെ മറികടക്കാനും സാധിച്ചില്ലെന്നും സോണിയ വ്യക്തമാക്കി.

ജനങ്ങളുമായി ബന്ധം സ്ഥാപിക്കുന്ന കാര്യത്തില്‍ സംഘടനാതലത്തില്‍ തന്നെ കോണ്‍ഗ്രസില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. പദ്ധതികളും നയങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിലും മാറ്റം വരുത്തണം. തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് രാഹുലിന് നല്ല ബോധ്യമുണ്ട്. അതിനിടയില്‍ താന്‍ നിര്‍ദേശം നല്‍കാറില്ല. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മാത്രം ഇടപെടാം. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി പാര്‍ട്ടിക്കു പുതുജീവന്‍ പകരാനാണു രാഹുലിന്റെ ശ്രമം. അതത്ര എളുപ്പമല്ല. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിക്കു നല്‍കിയിരിക്കുന്ന സേവനങ്ങളെ മാനിച്ചുകൊണ്ടു തന്നെയായിരിക്കും രാഹുല്‍ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നും സോണിയ അറിയിച്ചു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ സമയത്ത് രാഹുല്‍ ഇറ്റലിയിലേക്കു പോയതിനും സോണിയ വിശദീകരണം നല്‍കി. ‘അമ്മൂമ്മയെ കാണാനാണു രാഹുല്‍ ഇറ്റലിയിലേക്കു പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ജോലികളും പൂര്‍ത്തിയാക്കിയായിരുന്നു യാത്ര’യെന്നും അവര്‍ പറഞ്ഞു. മൃദു ഹിന്ദുത്വ സമീപനത്തിലേക്കു കോണ്‍ഗ്രസ് മാറിയെന്ന ആരോപണത്തെ സോണിയ തള്ളികളഞ്ഞു. കോണ്‍ഗ്രസിനെ മുസ്‌ലിം പാര്‍ട്ടിയെന്നാണ് എതിരാളികള്‍ വിളിക്കുന്നത്. നേരത്തേയും ഞങ്ങള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ അതാരെയും വിളിച്ചറിയിച്ചിരുന്നില്ലെന്നും രാഹുലിന്റെ ക്ഷേത്രസന്ദര്‍ശന വിവാദത്തിനുള്ള മറുപടിയായി സോണിയ പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിന് അവര്‍ക്കെതിരെ വിവിധ കേസുകള്‍ ചുമത്തുന്നതാണു സര്‍ക്കാരിന്റെ രീതിയെന്നും കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റിനെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി സോണിയ പറഞ്ഞു. മോദിയെ വ്യക്തിപരമായി അറിയില്ല. എ.ബി. വാജ്‌പേയിയുടെ കാലത്ത് ഇരു രാഷ്ട്രീയ ധ്രുവങ്ങളിലായിരുന്നതിന്റെ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സോണിയ പറഞ്ഞു. പ്രധാനമന്ത്രിക്ക് എന്ത് ഉപദേശമാണു നല്‍കാനുള്ളതെന്ന ചോദ്യത്തിന് ‘മോദിയെ ഉപദേശിക്കാന്‍ ഞാന്‍ ആളല്ല. അതിന് ഇപ്പോള്‍ തന്നെ അദ്ദേഹത്തിനു ചുറ്റിലും ഒട്ടേറെപ്പേരുണ്ട് ‘ എന്നായിരുന്നു മറുപടി.