തേനിയിലെ കാട്ടുതീ: തെരച്ചില്‍ അവസാനിപ്പിച്ചു; മരിച്ചത് 11 പേര്‍

കുമളി: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയില്‍ കാട്ടുതീയില്‍പ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു. 11 പേര്‍ മരിച്ചതായി അധികൃതര്‍ അറിയിച്ചു. 30 പേരെ രക്ഷിച്ചു. സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം.

കോട്ടയം പാലാ സ്വദേശിക്കു പരുക്കേറ്റിട്ടുണ്ട്. ചെന്നൈയില്‍ താമസിക്കുന്ന മലയാളി ബീന ജോര്‍ജ് അവിടെ ഐടി ഉദ്യോഗസ്ഥയാണെന്നാണു വിവരം. അതേസമയം, ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചതെന്നു തേനി ഡിവൈഎസ്പി അറിയിച്ചു.

മരിച്ചവര്‍: ഈറോഡ് തമിഴ്‌നാട് സ്വദേശികളായ തമിഴ്‌ശെല്‍വന്‍, ദിവ്യ, വിവേക്, ചെന്നൈ സ്വദേശികളായ അഖില, ശുഭ, അരുണ്‍, പുനിത, ഹേമലത, കോയമ്പത്തൂര്‍ സ്വദേശി വിപിന്‍. മലയാളിയാണെന്നു സംശയിക്കുന്ന വിപിന്റെ മൃതദേഹം തേനി മെഡിക്കല്‍ കോളജിലെത്തിച്ചു.

രക്ഷിച്ചവരെ പരുക്കുകളോടെ തേനി മെഡിക്കല്‍ കോളജ്, ബോഡിനായ്ക്കന്നൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആകെ 39 പേരാണു സംഘത്തിലുണ്ടായിരുന്നത്. നേവി ഹെലികോപ്റ്ററുകളുടെയും കോയമ്പത്തൂരില്‍നിന്നെത്തിയ വ്യോമസേനാ കമാന്‍ഡോകളുടെയും സഹായത്തോടെയായിരുന്നു തിരച്ചില്‍. കാട്ടില്‍നിന്നു മൃതദേഹങ്ങള്‍ കൊണ്ടുവന്നു തുടങ്ങി. വനത്തിനകത്തുനിന്നു മൃതദേഹങ്ങള്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചു പുറത്തെത്തിച്ചു.

കൊരങ്ങിണി വനത്തില്‍നിന്നുള്ള വീഡിയോകള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദാരുണ കാഴ്ചകളാണു വനത്തിനകത്തുനിന്നു പുറംലോകത്തെത്തുന്നത്. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായിടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27) ചെന്നൈ സ്വദേശി സഹാന (20) തുടങ്ങിയവരാണു ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയിലുള്ളത്.

പരുക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയും കമാന്‍ഡോകളും

വ്യോമസേനയുടെ നാലു ഹെലികോപ്റ്ററുകള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. ഒപ്പം 10 കമാന്‍ഡോകളും മെഡിക്കല്‍ സംഘവും വന്നു. കാട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണു കമാന്‍ഡോ സംഘം. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായത്. പനീര്‍സെല്‍വവും മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയ്ക്കു പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ നിര്‍ദേശം നല്‍കി.

അപകടത്തില്‍പ്പെട്ടത് ട്രക്കിങ് നടത്താനെത്തിയവര്‍

ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും ചെന്നൈയില്‍നിന്നുമുള്ള സംഘങ്ങളാണു കാട്ടുതീയില്‍പ്പെട്ടത്. ചെന്നൈയില്‍നിന്നെത്തിയ 24 പേരില്‍ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടര്‍ പല്ലവി പല്‍ദേവ് പറഞ്ഞു.

തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ വഴി രാവിലെ കൊരങ്ങിണിയില്‍ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാല്‍ – കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോള്‍, മറു സംഘം എതിര്‍ദിശയിലാണു യാത്ര ചെയ്തത്. ഉച്ച കഴിഞ്ഞു മൂന്നോടെയാണു കാട്ടുതീ പടര്‍ന്നത്.

കാട്ടുതീയെത്തുടര്‍ന്നു സംഘാംഗങ്ങളെല്ലാം ചിതറിയോടി. ട്രക്കിങ് പാതയില്‍നിന്നു മാറിയവരാണ് അപകടത്തില്‍പ്പെട്ടതെന്നറിയുന്നു. പുല്‍പ്രദേശത്തേക്ക് ഓടിയെത്തിയവര്‍ക്കാണു ഗുരുതര പൊള്ളലേറ്റത്. തീപിടിത്തത്തില്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു. കാട്ടിലേക്ക് വാഹനങ്ങള്‍ എത്തിക്കാനാകാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കാട്ടിനുള്ളില്‍ ടോര്‍ച്ച് തെളിച്ച് സഹായം തേടുന്നവരെ വ്യോമസേന കണ്ടതായി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

സഹായവുമായി കേരള പൊലീസും

രക്ഷാപ്രവര്‍ത്തനത്തിനു ഭക്ഷണവും മരുന്നുമായി കേരള പൊലീസും സജീവമാണ്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തുണ്ട്. എല്ലാ സഹായവും ഉറപ്പാക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കേരളത്തില്‍നിന്നുള്ള അഗ്‌നിശമന സേനയുടെ സഹായവും ഉറപ്പു വരുത്തുന്നുണ്ട്.