വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു

തിരുവനന്തപുരം: കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ് നിരോധിച്ചു. തേനിയിലുണ്ടായ കാട്ടു തീയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നാണ് വനം വകുപ്പിന്റെ അറിയിപ്പ്.

കാട്ടുതീക്കുള്ള സാധ്യത ഉയര്‍ന്നതും വനത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങളുടെ അഭാവവുമാണ് ട്രക്കിങ് നിരോധിക്കാന്‍ കാരണം. വേനലിന്റെ കാഠിന്യം ഏറിയതിനെ തുടര്‍ന്ന് മരങ്ങളും പുല്ലുകളും ഉണങ്ങിയതാണ് കാട്ടുതീയുടെ സാധ്യത ഉയര്‍ത്തിയത്.

തേനിയിലെ അപകടത്തിന് പുറമെ കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ രാമക്കല്‍മേട്, പൂക്കുളം മല തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുതീ ഉണ്ടായിരുന്നു. വേനല്‍ കടുത്തതിനെ തുടര്‍ന്നാണ് വനമേഖലകളില്‍ കാട്ടുതീ വ്യാപകമാകാന്‍ തുടങ്ങിയത്.