ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയിലെ പാകിസ്താന്‍ ഹൈക്കമ്മീഷണറോട് ഇസ്ലാമാബാദിലെത്താന്‍ നിര്‍ദേശം. നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നുവെന്ന് ഇന്ത്യയും പാകിസ്താനും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് ഹൈക്കമ്മീഷണറെ പാകിസ്താന്‍ തിരിച്ചുവിളിച്ചത്. ഇതേ തുടര്‍ന്ന് പാക് ഹൈക്കമ്മീഷണര്‍ സൊഹെയ്ല്‍ മഹമ്മൂദ് പാകിസ്താനിലേക്ക് മടങ്ങി.

ഡപ്യൂട്ടി ഹൈക്കമ്മിഷണറുടെ കാർ ചിലർ പിന്തുടർന്നു ഡ്രൈവറെ ആക്രമിച്ചെന്ന പരാതി നേരത്തേ ഉയർന്നിരുന്നു. അക്രമത്തിന്റേതെന്നു പറയുന്ന വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഏതാനും ദിവസങ്ങളായി പാക്ക് മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭാഗത്തുനിന്നു നടപടികളൊന്നുമില്ലാത്തതിനെ തുടർന്നാണു ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയതെന്നു പാകിസ്താൻ അറിയിച്ചു.

എന്നാൽ ആരോപണങ്ങൾ ഇന്ത്യ തള്ളി. ‘ഹൈക്കമ്മിഷണറെ പാകിസ്താൻ വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ല. അതൊരു പതിവു നടപടി മാത്രമാണ്’– ഇന്ത്യ വ്യക്തമാക്കി. പാകിസ്താന്റെ പരാതിയെത്തുടർന്നു കഴിഞ്ഞയാഴ്ച തന്നെ ഇന്ത്യ മറുപടി നൽകിയിരുന്നു. നയതന്ത്രപ്രതിനിധികൾക്കാവശ്യമായ സുരക്ഷയുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഇന്ത്യ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രതിനിധികൾക്കും പല പ്രശ്നങ്ങളും പാകിസ്താനിൽ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ അതൊന്നും മാധ്യമങ്ങളിൽ കൊട്ടിഘോഷിക്കാറില്ല. സമചിത്തതയോടെ നേരിടുകയാണു പതിവെന്നും ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ‘അതിക്രമത്തിന്റെ നയതന്ത്ര’മാണു പാകിസ്താൻ പയറ്റുന്നതെന്നും ഇന്ത്യ വിമർശിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥരുടെ വീട്ടിലേക്കു കല്ലേറു നടത്തി, വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയ പരാതികളുമായി ഇക്കഴിഞ്ഞ ഫെബ്രുവരി 16ന് പാക്ക് വിദേശകാര്യ സെക്രട്ടറിയെ ഇന്ത്യൻസംഘം കണ്ടിരുന്നു.