ടിഡിപി എന്‍ഡിഎ വിട്ടു

ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍ഡിഎ വിട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇത് സംബന്ധിച്ച തീരുമാനം എം.പിമാരെ അറിയിച്ചു. ലോക്‌സഭയില്‍ ടി.ഡി.പിക്ക് 18 അംഗങ്ങളാണുള്ളത്. മുന്നണി വിടുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിസഭയിലെ ടി.ഡി.പി അംഗങ്ങളായ വൈ.എസ്.ചൗധരിയും അശോക് ഗജപതി റാവുവും കഴിഞ്ഞ ശനിയാഴ്ച തന്നെ തങ്ങളുടെ സ്ഥാനം രാജിവച്ചിരുന്നു.

എൻഡിഎ വിടുന്നത് സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ചന്ദ്രബാബു നായിഡു ഇന്ന് പാർട്ടി പോളിറ്റ്ബ്യൂറോ യോഗം വിളിച്ചിരുന്നു. ഇതിന് ശേഷം പാർട്ടി എം.പിമാരുമായി നടത്തിയ ടെലികോൺഫറൻസിലാണ് അദ്ദേഹം തീരുമാനം അറിയിച്ചത്. ഇനി മുതൽ കേന്ദ്രത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ എന്തായിരിക്കണമെന്നും ചന്ദ്രബാബു നായിഡു എം.പിമാരോട് വിശദീകരിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ച് വൈ.എസ്.ആർ കോൺഗ്രസ് ഇന്ന് പാർലമെന്റിൽ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. നെറികെട്ട രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പി മുന്നണിയിൽ തുടരേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.

അതിനിടെ രാജ്യത്ത് മൂന്നാം മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി ബി.എസ്.പി നേതാവ് മായാവതിയുമായും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവുമായും ചന്ദ്രബാബു നായിഡു കൂടിക്കാഴ്‌ച നടത്തുമെന്നും വിവരമുണ്ട്. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയ്‌ക്ക് പുറമെ ഒരു മൂന്നാം മുന്നണി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഇവർ ശ്രമിക്കുന്നതെന്നും വിവരമുണ്ട്. ശിവസേന അടക്കമുള്ള ഘടകകക്ഷികൾ മുന്നണിയിൽ തർക്കമുന്നയിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പാർട്ടി എൻ.ഡി.എയിൽ നിന്നും പുറത്ത് പോകുന്നത്. എന്നാൽ ടി.ഡി.പി മുന്നണി വിട്ടത് ദക്ഷിണേന്ത്യയിൽ തന്നെ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ്. പ്രത്യേകിച്ചും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ടി.ഡി.പി തീരുമാനം സീറ്റ് നിലയിൽ കാര്യമായ കുറവുണ്ടാക്കുമെന്ന് ഉറപ്പ്.

തമിഴ്നാട്ടിലേത് പോലെ നാണം കെട്ട രാഷ്ട്രീയം ആന്ധ്രാപ്രദേശിലും പുറത്തെടുക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നും ഇത് അനുവദിക്കില്ലെന്നും ടി.ഡി.പി നേതാവ് രാംമോഹൻ റാവു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ അണ്ണാ ഡി.എം.കെയിൽ ഭിന്നതയുണ്ടായപ്പോൾ ബി.ജെ.പി ഒ.പി.എസ് പക്ഷത്ത് നിന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ തന്ത്രമാണ് ആന്ധ്രാപ്രദേശിൽ വൈ.എസ്.ആർ കോൺഗ്രസിനെയും ജന സേനാ പാർട്ടിയെയും ഉപയോഗിച്ച് ബി.ജെ.പി പയറ്റാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.