ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചെന്ന് ജോസ് കെ. മാണിയുടെ ഭാര്യ

കോട്ടയം: പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. ‘മീ ടൂ’ പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവന്നും നിഷ പറയുന്നു.

തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം. എന്നാല്‍ നിഷ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രം തരുന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’- ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നും പുസ്തകത്തില്‍ പറയുന്നു.

കോട്ടയത്തെ ഒരു യുവ കോണ്‍ഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തില്‍ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു. സ്വന്തം നേതാവിനെ മോശപ്പെടുത്തി ഇയാള്‍ സംസാരിച്ചതിന്റെ ശബ്ദരേഖ പുറത്തു വന്നതിനെപ്പറ്റിയും പുസ്തകത്തില്‍ സൂചനയുണ്ട്. പേരൊന്നും വെളിപ്പെടുത്തുന്നില്ലെങ്കിലും ആളെ മനസ്സിലാക്കാവുന്ന സൂചനകള്‍ പുസ്തകം നല്‍കുന്നുണ്ട്.

ബാര്‍ കോഴവിവാദം, സോളര്‍, സരിത തുടങ്ങി കെ.എം. മാണിയുടെ കുടുംബം നേരിട്ട ആരോപണങ്ങളെപ്പറ്റിയും അതു കുടുംബത്തിലുണ്ടാക്കിയ വിഷമങ്ങളെപ്പറ്റിയും നിഷ എഴുതുന്നുണ്ട്. കുമരകത്തു നടന്ന ചടങ്ങില്‍ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി പ്രകാശനം ചെയ്തു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയും നിഷയുടെ മാതാവ് റോസി ജോണും ചേര്‍ന്ന് പുസ്തകം ഏറ്റുവാങ്ങി. കെ.എം. മാണി എംഎല്‍എ, ജോസ് കെ. മാണി എംപി എന്നിവര്‍ പങ്കെടുത്തു.

ഹോളിവുഡിലെ പ്രമുഖരുടെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ നടിമാര്‍ പരസ്യമായി രംഗത്തെത്തിയതോടെ ആഗോളതലത്തില്‍ അലകളുണ്ടാക്കിയ സ്ത്രീപീഡനവിരുദ്ധ പ്രചാരണമാണു ‘മീ ടൂ.’ #metoo എന്ന ഹാഷ്ടാഗിലാണു സോഷ്യല്‍മീഡിയയില്‍ ഇത് വൈറലായത്. ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്‌നെതിരെയുള്ള ലൈംഗികപീഡന പരാതികളുടെ പശ്ചാത്തലത്തിലാണു ‘മീ ടൂ’ (ഞാനും എന്നര്‍ഥം) പ്രസ്ഥാനം ഉടലെടുത്തത്. ടൈം വാരികയുടെ കഴിഞ്ഞ വര്‍ഷത്തെ ‘വാര്‍ഷിക വ്യക്തി പുരസ്‌കാരം’ ഈ പ്രസ്ഥാനത്തിനായിരുന്നു