പുതിയ ബാറുകളും കള്ളുഷാപ്പുകളും അനുവദിക്കില്ല:മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാര്‍ ഹോട്ടലുകളും കള്ളുഷാപ്പുകളും അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. സുപ്രീംകോടതി വിധിയേത്തുടര്‍ന്നു പൂട്ടിപ്പോയ കള്ളുഷാപ്പുകള്‍ മാത്രം തുറക്കാനാണ് അനുമതി. പുതിയ ബാറുകള്‍ക്കുള്ള അപേക്ഷ വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

മദ്യനയത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്‍ഡിഎഫിന്റെ പ്രകടനപത്രിക പ്രകാരമുള്ള മദ്യനയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കൂടുതല്‍ മദ്യശാലകള്‍ തുറക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. മദ്യവര്‍ജനം തന്നെയാണു ലക്ഷ്യം. മദ്യഷാപ്പുകളുടെ എണ്ണം കൂടിയെന്ന ആരോപണവും തെറ്റാണ്. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന അത്രയും മദ്യശാലകള്‍ ഇപ്പോഴില്ലെന്നും ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.

ലഹരി വര്‍ജനം എന്നത് കേരളം കൈവരിക്കേണ്ടുന്ന ലക്ഷ്യങ്ങളിലൊന്നായി എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ‘വിമുക്തി’ എന്ന ഒരു ബോധവല്‍ക്കരണ പ്രസ്താനത്തിന് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാന തലം മുതല്‍ വാര്‍ഡ് തലം വരെ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ വിമുക്തിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നുണ്ടെന്നും അത് ഫലം കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അത്തരത്തിലുള്ളവ അടച്ചുപൂട്ടിയത്. എന്നാല്‍ പിന്നീട് വന്ന രണ്ട് സുപ്രീംകോടതി വിധികള്‍ ആദ്യത്തെ ഉത്തരവുകളില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. കോര്‍പറേഷനിലും മുനിസിപ്പാലിറ്റികളിലും മദ്യശാലകളുടെ പ്രവര്‍ത്തനത്തിന് ദേശിയ പാതയുടെ ദൂരപരിധി ഒഴിവാക്കുന്നതായിരുന്നു ആ വിധികള്‍. അതിന്റെ അടിസ്ഥാനത്തിലാണ് ഈ പരിധിയില്‍ വരുന്ന പാതയോരത്തെ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.

അടുത്തിടെ വന്ന സുപ്രീം കോടതി വിധി കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നപോലെ പഞ്ചായത്തുകളെയും പരിഗണിച്ചുകൊണ്ടുള്ളതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിലെ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയത്.

നേരത്തെ കോടതി ഉത്തരവനുസരിച്ച് പൂട്ടിയ ബാറുകള്‍ക്ക് മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. വന്‍തോതില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. യോഗ്യതയില്ലാത്ത ഒരു ഷാപ്പും നടത്താന്‍ അനുദിക്കില്ല.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 171 ബിയര്‍ വൈന്‍ പാര്‍ലറുകളും ബാറുകളും, ആറ് റീടെയില്‍ മദ്യവില്‍പന ശാലകള്‍, ഒരു ക്ലബ്, മൂന്ന് സൈനിക കാന്റീനുകള്‍, 499 കള്ളുഷാപ്പുകള്‍ എന്നിവയാണ് തുറന്നു പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ പൊതു നയത്തിന്റെ ഭാഗമായിട്ടാണ് ഈ ഉത്തരവുകള്‍. നിരവധി തൊഴിലാളികള്‍ക്ക് അടച്ചുപൂട്ടലിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടു. 12,000 ല്‍ അധികം ചെത്ത് തൊഴിലാളികള്‍ക്കും 7000ല്‍ അധികം ബാര്‍ ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടമായിട്ടുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.