രാഷ്ട്രീയലാഭത്തിനു വേണ്ടി സ്വകാര്യജീവിതത്തില്‍ കളങ്കം ഉണ്ടാക്കരുതെന്ന് ശബരിനാഥന്‍ എംഎല്‍എ

തിരുവനന്തപുരം :സ്വകാര്യ വ്യക്തിയില്‍ നിന്ന് റവന്യു വകുപ്പ് ഏറ്റെടുത്ത ഒരു കോടിയോളം രൂപ മതിപ്പു വിലയുള്ള പുറമ്പോക്ക് ഭൂമി സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അതേ വ്യക്തി തന്നെ തിരികെ നല്‍കിയെന്ന വിവാദത്തില്‍ വിശദീകരണവുമായി ദിവ്യയുടെ ഭര്‍ത്താവും എംഎല്‍എയുമായ കെ എസ് ശബരിനാഥന്‍.തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ആണ് വിശദീകരണവുമായി എം എൽ എ ഈരംഗത്തു വന്നത്.
പോസ്റ്റിന്റെ പൂർണ്ണ രുപം ചുവടെ

ഇന്നലെ രാവിലെ മുതൽ നവമാധ്യമങ്ങളിലും പത്രത്തിലും വർക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു എന്റെയും ദിവ്യയുടെയും പേര് വലിച്ചിഴക്കുന്നത് കണ്ടു.

ഈ വിഷയത്തെക്കുറിച്ചു ഞാൻ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങൾക്കുമുമ്പ് വർക്കല MLA ശ്രീ വി.ജോയ് തന്നെ സ്വകാര്യ സംഭാഷണത്തിൽ എന്നോട് പറയുമ്പോഴാണ്.ഈ വിഷയം അറിയില്ല,നമ്മൾ ഇതൊന്നും വീട്ടിൽ ചർച്ചചെയ്യാറില്ല എന്ന് ഞാൻ മറുപടി പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ബോധ്യപ്പെട്ടതുമാണ്. അതിനുശേഷം ശ്രീ ജോയ് തന്നെ, ഞാൻ ഈ കേസിൽ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപെട്ട മന്ത്രി സമക്ഷം പരാതികൊടുത്തതിൽ ദുരൂഹതയുണ്ട്.

സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്.എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ല.

വിവാഹസമയത്തു നമ്മൾ ഇരുവരും പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ല.പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയി.പൊതുജനങ്ങൾക്കു ഞങ്ങളിൽ വിശ്വാസമുണ്ട്‌,അത് നമ്മൾ ഭദ്രമായി കാത്തുസൂക്ഷിക്കും.