സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നഗ്‌ന ചിത്രം പ്രചരിപ്പിച്ചു, മനംനൊന്ത് ഗൃഹനാഥ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്ത: സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘം നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ഗൃഹനാഥ ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍ ജില്ലയിലെ ചണ്ഡിപുരില്‍ കഴിഞ്ഞയാഴ്ച്ചയാണ് സംഭവം. മാര്‍ച്ച് 17നാണ് 30കാരിയെ ആതമഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു.

ഏതാനും മാസങ്ങള്‍ക്കു മുമ്പ് മകളെ നൃത്തപഠന ക്ലാസ്സില്‍ കൊണ്ടാക്കും വഴി മരിച്ച സ്ത്രീയുടെ മൊബൈല്‍ നഷ്ടപ്പെട്ടിരുന്നു. ഫോണ്‍ ലഭിച്ച 10ാംക്ലാസ്സുകാരന്‍ ഇവര്‍ക്ക് പിന്നീട് ഫോണ്‍ തിരിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ തിരികെ നല്‍കും മുമ്പ് അതിലുണ്ടായിരുന്ന സ്ത്രീയുടെ രഹസ്യ ഫോട്ടോകള്‍ ചോര്‍ത്തിയെന്നാണ് പോലീസ് പറയുന്നത്.ഫോട്ടോകളുപയോഗിച്ച് ഭീഷണിപ്പെടുത്തി സ്ത്രീയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്ന് മരിച്ച സ്ത്രീയുടെ സഹോദരന്‍ ആരോപിക്കുന്നു.

‘കൂടുതല്‍ നഗ്‌ന ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടും കുറ്റവാളികള്‍ ഫോണ്‍ ചെയ്തു. ഫോണ്‍ വഴിയുള്ള ഭീഷണിക്ക് വശംവദയാകാത്തതിനെത്തുടര്‍ന്നാണ് ഈ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അവര്‍ പ്രചരിപ്പിച്ചത്. ലൈംഗിക ബന്ധത്തിന് വഴങ്ങിയില്ലെങ്കില്‍ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണി സംഘം പ്രാവര്‍ത്തികമാക്കുകയായിരുന്നു. തുടര്‍ന്ന് മനം നൊന്താണ് സ്ത്രീ വീട്ടില്‍ തൂങ്ങി മരിച്ചത്’, സഹോദരന്‍ പറയുന്നു

കേസില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 21കാരനായ ചന്ദന്‍ ഗുച്ചൈത്തും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേരുമാണ് അറസ്റ്റിലായത്. രണ്ട് പര്‍ 16 വയസ്സും ഒരാള്‍ 17വയസ്സും പ്രായമുള്ളവരാണ്.