ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ജനാധിപത്യ മുന്നണി രൂപീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു

കൊല്‍ക്കത്ത: ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ജനാധിപത്യ മുന്നണി രൂപീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ.ചന്ദ്രശേഖര റാവു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൊല്‍ക്കത്തയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു റാവു.

‘യഥാര്‍ഥ ഫെഡറല്‍ സ്വഭാവമുള്ള മുന്നണിയാണ് ഞങ്ങളുടെ ലക്ഷ്യം. സമാനചിന്താഗതിയുള്ള എല്ലാ പാര്‍ട്ടികളുമായും സംസാരിക്കും. രാജ്യത്തിന് അദ്ഭുതങ്ങളാണു വേണ്ടത്. ബിജെപി പോയി കോണ്‍ഗ്രസ് വരുന്നതു കൊണ്ട് ആ അദ്ഭുതം സംഭവിക്കില്ല. അതിനു ജനങ്ങളുടെ മുന്നണി വേണം’ – റാവു പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിനോടു മൃദുസമീപനത്തോടെയായിരുന്നു മമതയുടെ പ്രതികരണം. ‘വിശാലമുന്നണിക്കായുള്ള ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ, തിരക്കു കൂട്ടേണ്ട കാര്യമില്ല’ എന്ന് മമത പറഞ്ഞു.

എന്‍സിപിയുമായും മമത ഈ മാസം ആദ്യം ചര്‍ച്ച നടത്തിയിരുന്നു. വരുന്ന 27 ന് ഡല്‍ഹിയിലെത്തുന്ന മമത, എന്‍സിപി, എസ്പി, ബിഎസ്പി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിനിടെയാണ് മമത ബാനര്‍ജി മുന്‍കൈയെടുത്ത് മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമാക്കുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായി വിശാല പ്രതിപക്ഷ മഹാസഖ്യം രൂപവത്കരിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. പ്രതിപക്ഷത്ത് ഭിന്നതയും പുതിയ കൂടിച്ചേരലുകളും ഉണ്ടാകുന്നത് ഇതിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് താത്പര്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ക്കു ബദലായാണ് കെ.ചന്ദ്രശേഖര റാവുവിന്റെ ജനാധിപത്യമുന്നണി പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.