ചിക്കാഗോ: 1892 സെപ്റ്റംബർ 11-ന് ചിക്കാഗോയിൽ കൊളംബസ് ഹാളിൽ വച്ചു നടന്ന സർവ്വമത സമ്മേളനത്തിൽ ‘അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ’ എന്നു തുടങ്ങുന്ന വിശ്വവിഖ്യാതമായ പ്രസംഗത്തിലൂടെ ഇന്ത്യ എന്ന വികാരത്തെ ലോക ജനതയുടെ മനസ്സിലേക്ക് ആഴത്തിയ സ്വാമി വിവേകാനന്ദന്റെ ഓർമ്മകളെ അനശ്വരമാക്കി കൊണ്ട്, അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം, 2018 ജൂൺ 21 മുതൽ 24 വരെ നടക്കുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) കൺവൻഷൻ നടക്കുന്ന, ചിക്കാഗോയ്ക്കടുത്ത് ഷാംബർഗിലുള്ള റെനസൻസ് 5 സ്റ്റാർ കൺവൻഷൻ സെന്ററിന് സ്വാമി വിവേകാനന്ദ നഗർ എന്നു പേര് നൽകുയാണ് സംഘടനയുടെ നേതൃത്വം.
“മാനവസേവയാണ് യഥാർത്ഥ മാധവസേവ” എന്ന സത്യം ലോകത്തെ പഠിപ്പിച്ച അദ്ദേഹം,
ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യനാണ്. സ്വാമി വിവേകാനന്ദന്റെ ഈ പ്രവർത്തികളെ മുൻനിർത്തിയാണ് സ്വാമിയുടെ പേര് കൺവൻഷൻ നഗരിക്ക് നൽകണമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ ഉൾപ്പെടുന്ന നേതൃത്വം തീരുമാനിച്ചത്.
മുൻപ് നടന്ന ഫോമാ കൺവൻഷനുകളിൽ നിന്നും വിത്യസ്തമായി, വിവിധങ്ങളായ ഒട്ടനവധി പ്രോഗ്രാമുകളും ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഈ കൺവൻഷനിൽ, പ്രശസ്ത ജാലവിദ്യ സാമ്രാട്ട് പ്രൊഫ: ഗോപിനാഥ് മുതുകാട്, കാണികളെ കുടു കുടെ ചിരിപ്പിക്കുന്ന ഫാ: ജോസഫ് പുത്തൻപുരയ്ക്കൽ (കാപ്പി പൊടി അച്ചൻ), സ്റ്റാൻഡ് അപ്പ് കോമേഡിയൻ ജയരാജ് വാര്യർ, ഐഡിയ സ്റ്റാർ സിംഗർ വിവേകാനന്ദൻ, എന്നു വേണ്ട ഒട്ടനവധി രാഷ്ട്രീയ-സാഹിത്യ -സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുന്ന 2018 ഫോമാ അന്താരാഷ്ട്ര ഫാമിലി കൺവൻഷൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുകയാണ്.
വിവിധ പ്രായക്കാർക്ക് വേണ്ടിയുള്ള പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കൺവൻഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ, മുന്നൂറോളം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.
പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണൽ നെറ്റ് വർക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.
ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക