പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കി; അനധികൃത താമസക്കാരെ കണ്ടെത്താന്‍ പരിശോധന

കുവൈറ്റ്: രാജ്യത്ത് പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ വെറും നാല് ആഴ്ചകള്‍ മാത്രം അവശേഷിക്കെ അനധികൃത താമസക്കാരെ കണ്ടെത്താന്‍ ശക്തമായ പരിശോധന. ഏപ്രില്‍ 22നാണ് പൊതുമാപ്പ് കാലാവധി അവസാനിക്കുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് റെയ്ഡ് ഊര്‍ജ്ജിതമാക്കിയത്. ഏപ്രില്‍ 22ന് ശേഷം സമഗ്രമായ പരിശോധന ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 1,54,000 അനധികൃതര്‍ താമസക്കാരായിരുന്നു രാജ്യത്തുണ്ടായിരുന്നത്. ഇതിനാലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇതില്‍ 50000ത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഇതുവരെ ഇളവ് പ്രയോജനപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ ഒഴിഞ്ഞുമാറി നടക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് റെയ്ഡുകള്‍ സജീവമാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയ പൊലീസ് നിരവധി പേരെയാണ് പിടികൂടിയത്. ഏപ്രില്‍ 22 കഴിഞ്ഞാല്‍ രാജ്യത്തിന്റെ മുക്കുമൂലകളില്‍ പഴുതടച്ചുള്ള പരിശോധനയുണ്ടാവുമെന്നും എവിടെയും ഒളിച്ചുകഴിയാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജനുവരി 29 മുതലാണ് കുവൈറ്റില്‍ നിയമം ലംഘിച്ച് കഴിയുന്നവര്‍ക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃതതാമസക്കാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനും പിഴയടച്ച് രേഖകള്‍ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്. വിവിധ എംബസികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പിന്നീട് ഏപ്രില്‍ 22 വരെ നീട്ടുകയായിരുന്നു. അനധികൃത താമസക്കാരില്‍ 40 ശതമാനം പോലും ഇളവ് ഉപയോഗപ്പെടുത്താന്‍ എത്തിയില്ലെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും റെയ്ഡില്‍ പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടാല്‍ കുവൈറ്റിലേക്കോ മറ്റു ഗള്‍ഫ് നാടുകളിലേക്കോ തിരിച്ചു വരാന്‍ കഴിയിലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.