ഇഷ്ടപ്പെട്ടത് നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തതാണ് വിശ്വാസം: ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

ഗാര്‍ലന്റ് (ഡാലസ്): ജീവിതത്തില്‍ നാം ഏറ്റവും അധികം ഇഷ്ടപ്പെടുന്നതെ ന്തോ അതു നഷ്ടപ്പെടുമ്പോള്‍ പരാതിയില്ലാത്തവരിലാണു വിശ്വാസത്തിന്റെ ആഴം ദര്‍ശിക്കുവാന്‍ കഴിയുന്നതെന്ന് ധ്യാനഗുരുവും വേദപണ്ഡിതനുമായ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ അഭിപ്രായപ്പെട്ടു.

ഗാര്‍ലന്റ് സെന്റ് തോമസ് സിറോ മലബാര്‍ കാത്തലിക്ക് ഫെറോന ദേവാലയത്തില്‍ മാര്‍ച്ച് 22 മുതല്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന നോമ്പുകാല ധ്യാനത്തിന്റെ പ്രാരംഭ ദിവസം ധ്യാന പ്രസംഗം നടത്തുകയായിരുന്നു ഫാദര്‍. ജാതിമത ഭേദമെന്യേ നിരവധി പേര്‍ അച്ചന്റെ ധ്യാന പ്രസംഗം കേള്‍ക്കാന്‍ എത്തിയിരുന്നു. വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ ജീവിതവുമായി ബന്ധപ്പെടുത്തി വിശ്വാസത്തിന്റെ വിവിധ തലങ്ങളെ സവിസ്തരവും സരസവുമായി ഫാദര്‍ വിശദീകരിച്ചു.

അഹത്തേയും ജഡത്തേയും ഒരു പോലെ ഉപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ ദൈവം ചൂണ്ടിക്കാണിക്കുന്ന സ്ഥലത്തേക്ക് വിശ്വാസത്തോടെ യാത്ര പുറപ്പെടാനാകൂവെന്നും, വിശ്വാസം എന്നതു ഇരുട്ടിലേക്കുള്ള എടുത്തുചാട്ട മാണെങ്കിലും അവിടേയും ദൈവത്തിന്റെ അദൃശ്യകരങ്ങളില്‍ നാം സുരക്ഷിതരായിരിക്കുമെന്നും ഫാദര്‍ ചൂണ്ടിക്കാട്ടി. കിഴക്കേ ചക്രവാളത്തില്‍ സൂര്യന്‍ ഉദിക്കുന്നു, പടിഞ്ഞാറെ ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കുന്നു എന്നു നാം പറയുമ്പോഴും സൂര്യന്‍ അസ്തമിക്കുകയോ ഉദിക്കുകയോ ചെയ്യുന്നില്ലെന്നതു മാനുഷിക ബുദ്ധിക്കും അപ്പുറത്തേക്കുള്ള വിശ്വാസത്തിന്റെ വളര്‍ച്ചയെയാണ് ചൂണ്ടികാണിക്കുന്നതെന്നും ഫാദര്‍ ഓര്‍മ്മപ്പെടുത്തി.

മനുഷ്യ ജീവിതത്തിന്റെ താല്‍ക്കാലികതയെ കുറിച്ചും, മരണശേഷം ജീവിതത്തെ ക്കുറിച്ചുള്ള പ്രത്യാശയെക്കുറിച്ചും ഫാദര്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തി. കര്‍ത്താവായ യേശുവേ ഞങ്ങളുടെ വിശ്വാസം വര്‍ധിപ്പിച്ചു തരേണമേ എന്ന പ്രാര്‍ത്ഥനയോടുകൂടെയാണ് ഫാദര്‍ തന്റെ ധ്യാന പ്രസംഗം ഉപസംഹരിച്ചത്. മാര്‍ച്ച് 23 ന് വൈകിട്ട് 5 മുതല്‍ 9 വരേയും , 24 ശനി രാവിലെ 8.30 മുതല്‍ 5.30 വരേയും , 25 ഞായര്‍ രാവിലെ 8.30 മുതല്‍ 4.30 വരേയും നടക്കുന്ന ധ്യാനയോഗ ങ്ങളില്‍ എല്ലാവരും സംബന്ധിക്കണമെന്ന് വികാരി ജോര്‍ജ് ഇളംമ്പശ്ശേരിയില്‍ അഭ്യര്‍ത്ഥിച്ചു.

Picture2

Picture3

Picture