മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ മന്ത്രിമാര്‍ക്കും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ 20,000 രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള തുക സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ഫോണ്‍ വാങ്ങാന്‍ ഇനി 20,000 രൂപ ലഭിക്കും. നേരത്തെ 15000 രൂപ ആയിരുന്നതാണ് ഇപ്പോള്‍ 20000 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്.

നല്ല ഫോണുകള്‍ വാങ്ങാന്‍ 15,000 രൂപ പര്യാപ്തമല്ലെന്ന് മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് തുക വര്‍ധിപ്പിക്കാന്‍ പൊതുഭരണ വകുപ്പ് തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുറി നവീകരിക്കാന്‍ 7 ലക്ഷം രൂപ ചെലവിടാനും അനുമതി നല്‍കി. വിരമിച്ചതിന് പിന്നാലെ ചീഫ് സക്രട്ടറി റാങ്കില്‍ നിയമിതയായ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയുടെ ക്യാബിന്‍ ഫാള്‍സ് സീലിംഗ്, തേക്ക് തടി ഉപയോഗിച്ചുള്ള ഫ്‌ളോറിങ് തുടങ്ങിയ മാറ്റങ്ങളോടെയാണ് നവീകരിക്കുന്നത്