പിണറായി സര്‍ക്കാരിന്റെ ധൂര്‍ത്ത്; ഇതുവരെ പരസ്യത്തിനായി ചെലവഴിച്ചത് 50 കോടി രൂപ

തിരുവനന്തപുരം: അധികാരത്തിലെത്തി രണ്ട് വര്‍ഷത്തിനുള്ളില്‍ പിണറായി സര്‍ക്കാര്‍  പരസ്യത്തിനായി ചെലവഴിച്ചത് 50 കോടി രൂപ. പിആര്‍ഡി വഴി നല്‍കിയ പരസ്യചെലവിന്റെ മാത്രം കണക്കാണിത്. സ്വകാര്യ ഏജന്‍സികള്‍ക്ക് നല്‍കിയത് ഒരു കോടി തൊണ്ണൂറ്റിയൊന്ന് ലക്ഷം രൂപയാണ്. വിവരാവകാശനിയമപ്രകാരം ലഭിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്.

മുഖ്യമന്ത്രിയുടേതുള്‍പ്പെടയുള്ള വകുപ്പുകളുടെ പരസ്യത്തിനും പ്രചരണത്തിനുമായി  50,72,0627 കോടി രൂപയാണ് ഇതുവരെ ചിലവിട്ടത്. പി.ആര്‍.ഡി(പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്) വഴി മാത്രം ചിലവിട്ട തുകയുടെ കണക്കാണിത്.

പത്ര-ദൃശ്യ മാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ഹോള്‍ഡിംഗുകള്‍ എന്നിവ വഴിയുള്ള പരസ്യങ്ങള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള പ്രചരണത്തിനുമാണ് ഇത്രയേറെ തുക ചിലവാക്കിയത്.

മെയ് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാനിരിക്കേ വന്‍തുകയാവും ഇനിയുള്ള ദിവസങ്ങളിലും പരസ്യ-പ്രചരണത്തിനായി ചിലവിടുകയെന്നാണ് സൂചന.

അതേസമയം കോടികളുടെ പ്രചാരണമല്ലാതെ വികസനം നടക്കുന്നില്ലെന്ന് എംഎം ഹസ്സന്‍ ആരോപിച്ചു.