യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ക്രിമനല്‍ വേട്ടയില്‍ കൊന്നൊടുക്കിയത് മുസ്ലിംങ്ങളേയും ദളിതരേയും

ലക്‌നൗ: യുപിയെ ശുദ്ധീകരിക്കാന്‍ ഇറങ്ങിയ യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഉത്തര്‍ പ്രദേശില്‍ നടന്നത് 1400-ല്‍ അധികം ഏറ്റുമുട്ടലുകള്‍. സംസ്ഥാനത്തു നിന്ന് ക്രിമിനലുകളെ ഇല്ലാതാക്കുന്നതിനായി യോഗി കണ്ടെത്തി വഴിയാണ് പൊലീസ് ഏറ്റുമുട്ടല്‍. എന്നാല്‍ ഇത് പലപ്പോഴും നിരപാധികളുടെ ജീവനെടുക്കുന്ന തലത്തിലേക്കാണ് പോകുന്നത്.

യോഗി അധികാരമേറ്റെടുത്ത് പത്ത് മാസത്തിനിടെ 1,142 പൊലീസ് ഏറ്റുമുട്ടലുകള്‍ നടന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. 34 കുറ്റവാളികളും 4 പൊലീസുകാരും ഇതില്‍ കൊല്ലപ്പെട്ടു. 2,744 ക്രിമിനലുകള്‍ പൊലീസിന് മുമ്പാകെ കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ക്രിമനല്‍ വേട്ടയുടെ പേരില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടതിന്റെയും മെഡലുകള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കുമായി കൊലപാതങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുകയുമാണ് ചെയ്തത്. ഈ ഏറ്റുമുട്ടലുകളില്‍ ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കൊല്ലപ്പെടുന്നവരില്‍ തൊണ്ണൂറ് ശതമാനവും മുസ്‌ലിങ്ങളും ദലിതരും മറ്റ് പിന്നാക്ക വിഭാഗക്കാരുമാണ്.