ഏറ്റവും അധികം വേട്ടയാടിയത് രമേശ് ചെന്നിത്തലയെന്ന് ശോഭനാ ജോര്‍ജ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജ്. തന്നെ ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണെന്ന് ശോഭന ആരോപിച്ചത്. പാര്‍ട്ടിയില്‍ മടങ്ങിയെത്തിയ ശേഷം രമേശ് തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ല. രമേശിന്റെ ലക്ഷ്യം താനാണോ ലീഡറോ എന്നറിയില്ല.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി ശോഭനാ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനെതിരെയും ശോഭന രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വളരണമെങ്കില്‍ ആരുടെയെങ്കിലും ഓമനയാവണമെന്ന് ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ് പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വിട്ടശേഷം പലതരത്തിലുള്ള ആക്ഷേപങ്ങളും തനിക്കെതിരെ ഉണ്ടായി. ഇനി അതിനാരും മുതിരില്ല. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ വിജയം ഉറപ്പാണ്. എറണാകുളത്ത് ഡോ. സെബാസ്റ്റിയന്‍പോള്‍, തിരുവല്ലയില്‍ പ്രഫ.വര്‍ഗീസ് ജോര്‍ജ്, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരുടെ പ്രചാരണത്തില്‍ പങ്കുവഹിച്ചതും അവര്‍ അനുസ്മരിച്ചു. കെ. കരുണാകരന്‍ കഴിഞ്ഞാല്‍ ഇഷ്ട നേതാവ് പിണറായി വിജയനാണെന്ന് മുമ്പ് പറഞ്ഞിട്ടുള്ള കാര്യവും ശോഭന പ്രസംഗത്തില്‍ വ്യക്തമാക്കി.