വിരമിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍

കാഞ്ഞങ്ങാട്: കാസർഗോഡ് വിരമിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ആവശ്യമെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പല്‍.

കാഞ്ഞങ്ങാട് നെഹ്‌റുകോളേജ് പ്രിന്‍സിപ്പല്‍ ഡോ.പി.വി.പുഷ്പജയ്്ക്കാണ് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ ഒട്ടിച്ചത്. സംഭവത്തിനു പിന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ യാതൊരുബന്ധവുമില്ലെന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.മഹേഷ് വ്യക്തമാക്കി. പി.വി.പുഷ്പജ മെയ് 31നാണ് വിരമിക്കേണ്ടത്. ചില അധ്യാപകര്‍ ഈമാസം 31ന് വിരമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രണ്ടുമാസം കഴിഞ്ഞ് വിരമിക്കുന്ന പ്രിന്‍സിപ്പലിനും അതിനു മുമ്പേ വിരമിക്കുന്നവര്‍ക്കുമായി മാനേജ്‌മെന്റും സ്റ്റാഫും കഴിഞ്ഞദിവസം യാത്രയയപ്പ് നല്‍കിയിരുന്നു.

ഉച്ചഭക്ഷണം കഴിഞ്ഞ് യാത്രയയപ്പ് യോഗം ചേരാനായി കോളേജിലെ ഓപ്പണ്‍ ഓഡിറ്റോറിയത്തിന് മുമ്ബിലെത്തിയപ്പോഴാണ് ബോര്‍ഡ് കണ്ടത്.’വിദ്യാര്‍ഥി മനസില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍…ദുരന്തം ഒഴിയുന്നു..ക്യാമ്പസ് സ്വതന്ത്രമാകുന്നു…’നെഹ്റു’വിന് ശാപമോക്ഷം എന്നാണ് ബോര്‍ഡിലെ വാചകങ്ങള്‍. ഇതേ സമയം ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് കേട്ടതായും മധുരവിതരണം നടത്തിയതായി അറിഞ്ഞുവെന്നും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു.

കോളേജില്‍ സി.സി.ടി.വി.ക്യാമറ സ്ഥാപിക്കുന്നത് എതിര്‍ക്കുന്നതില്‍ തുടങ്ങി സെമിനാര്‍ ഹാളില്‍ അനുമതിയില്ലാതെ യൂണിറ്റ് സമ്മേളനം നടത്തിയതുവരെയുള്ള ഒട്ടേറെ സംഭവങ്ങളില്‍ എസ്.എഫ്.ഐക്കെതിരെ പ്രിന്‍സിപ്പല്‍ ശക്തമായ നിലപാട് കൈക്കൊണ്ടിരുന്നു. ഇത് എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിക്കുകയും അതതുസമയത്ത് പ്രിന്‍സിപ്പലിനെതിരെ സമരവുമായി രംഗത്തുവരികയും ചെയ്തിരുന്നു. രണ്ടുവര്‍ഷത്തിനിടെ പലതവണ പ്രിന്‍സിപ്പല്‍-എസ്.എഫ്.ഐ തര്‍ക്കം പൊലീസിന് മുമ്പിലേക്കും കോളേജ് അടച്ചിടുന്നതിലേക്കും എത്തിയിരുന്നു