മല്ലിയാന്റി ദി ഗ്രേറ്റ്; ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്; ലംബോര്‍ഗിനി വിഷയത്തില്‍ പ്രതികരിച്ച് പൃഥ്വിയുടെ സഹപാഠി

നടന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയെക്കുറിച്ച് അമ്മ മല്ലിക സുകുമാരന്‍ നടത്തിയ പരാമര്‍ശങ്ങളുടെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല സാമൂഹിക മാധ്യമങ്ങളില്‍. വീട്ടിലേക്കുള്ള വഴി മോശമായതിനാല്‍ പൃഥ്വിയുടെ പുതിയ വാഹനം വീട്ടിലേക്ക് കൊണ്ടുവരാനാകുന്നില്ലെന്നും കരമടയ്ക്കുന്ന റോഡ് നന്നാക്കിത്തരാന്‍ പല തവണ നിവേദനം നല്‍കിയിട്ടും ഒരു പ്രയോജനവുമുണ്ടായില്ലെന്നും മല്ലിക ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതോടെ മല്ലിക സുകുമാരന് നേരെ ട്രോളന്മാര്‍ ആക്രമണം തുടങ്ങുകയായിരുന്നു. ഈ വിഷയത്തില്‍ മല്ലികയ്ക്ക് പിന്തുണ നല്‍കി നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു.

സര്‍ക്കാരിന് റോഡ് ടാക്‌സ് അടയ്ക്കുന്നത് കേരളത്തിലെ നിരത്തുകളിലൂടെ വണ്ടി സൗകര്യപ്രദമായി ഓടിക്കാനാണെന്നും ടാക്‌സ് അടയ്ക്കുന്ന പൗരന് നല്ല റോഡ് നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മല്ലികയുടേത് അടിസ്ഥാനപരമായ ആവശ്യമാണെന്നും പറഞ്ഞ് നിരവധി പേര്‍ രംഗത്ത് വന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പൃഥ്വിരാജിന്റെ സഹപാഠിയായ ഡോക്ടര്‍ ഗണേഷ് എഴുതിയ കുറിപ്പാണ് ചര്‍ച്ചയാകുന്നത്.

ലംബോര്‍ഗിനിയും മല്ലിയാന്റിയും….

ചുമ്മാ ട്രോളുന്നവന്മാര്‍ അറിയാനായി മല്ലിക സുകുമാരന്‍ എന്ന അമ്മയെയും വ്യക്തിയെയും പരിചയപ്പെടുത്തുകയാണ് ഗണേഷ്. പ്രതിസന്ധികളില്‍ തളരാതെ നിന്ന് രണ്ടു മക്കളെ വളര്‍ത്തിയെടുത്ത അമ്മയ്ക്ക് ആ മക്കളുടെ വിജയത്തില്‍ നാലാളറിയെ സന്തോഷിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്നും മല്ലികയുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി സുകുമാരനാണെന്നും ഗണേഷിന്റെ കുറിപ്പില്‍ പറയുന്നു.

എന്റെ പത്താം ക്ലാസ്സിലെ പരീക്ഷാ ഫലം മദ്രാസിലെ C.B.S.E ഓഫീസിലില്‍ നിന്നും പോയി കണ്ടുപിടിച്ചു എന്റെ ആലപ്പുഴയിലുള്ള വീട്ടിലേക്കു എന്നെ വിളിച്ചറിയിച്ചത് മല്ലികയാന്റിയാണ്.

മാര്‍ക്ക് കുറവായിരുന്നു. തലങ്ങും വിലങ്ങും പള്ളു കേട്ട എന്റെ ചെവിയില്‍ അന്ന് അവര്‍ സ്‌നേഹത്തോടെ പറഞ്ഞത് ഇന്നും ഉണ്ട്…’ മോനെ പോട്ടെ സാരമില്ല ‘ അന്ന് ഞാന്‍ പഠിച്ചിരുന്ന സൈനിക സ്‌കൂളില്‍ വല്ലപ്പോഴും മാത്രമേ വീട്ടില്‍ നിന്ന് വരുന്നവര്‍ക്ക് പ്രവേശനം നല്‍കാറുള്ളൂ,. ഇന്ദ്രനെയും രാജുവിനെയും കാണാന്‍ അവര്‍ വരുമ്പോള്‍ ഞങ്ങള്‍ക്കും എന്തെങ്കിലും അവര്‍ എപ്പോഴും കരുതും. പന്തിയില്‍ മക്കളോട് ഒരു പക്ഷപാതവും അവര്‍ കാട്ടിയിരുന്നില്ല.

സുകുമാരന്‍ എന്ന ഒരു വല്യ മനുഷ്യന്റെ സഹധര്‍മിണി…..ഞാന്‍ അറിഞ്ഞടത്തോളം വളരെ ധൈര്യവും, ശുഭാപ്തി വിശ്വാസവും.. ഉള്ള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഒരു മടിയും കാണിക്കാത്ത വ്യക്തി. അടുത്തുനിന്നും ദൂരെ നിന്നും ഞാന്‍ അവരെ മനസിലാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.. മനസിലായത് ഇത്ര മാത്രം…ജീവിതത്തിന്റെ വലിയ തീച്ചൂളകളില്‍ ഉരുകുമ്പോളും മക്കളെ തന്റെ ചിറകിനടിയില്‍ സംരക്ഷിച്ചു ഉയര്‍ന്നു പറന്ന അമ്മ…

ആ അമ്മയ്ക്ക് മക്കളുടെ വിജയത്തില്‍ നാലാളറിയെ സന്തോഷിക്കാന്‍ എല്ലാ അവകാശവും ഉണ്ട്.. പിന്നെ ലംബോര്‍ഗിനി. അവരുടെ ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലംബോര്‍ഗിനി അവരുടെ സുകുവേട്ടനാനെന്നെനിക്കുറപ്പാണ്…

പിന്നെ ഈ ലംബോര്‍ഗിനി…ഫുള്‍ ടാക്‌സ് അടച്ച ഇവന്‍ ആണുങ്ങള്‍ക്കുള്ളതാണ് ഉള്ളവന്റെ അന്തസ്സ്, ഇല്ലാത്തവന്റെ കുശുമ്പ്. അത്രേയേയുള്ളു … സിംപിള്‍

(വെറും 12 രൂപ ദിനം പ്രതി ഭക്ഷണ അലവന്‌സുണ്ടാര്‍ന്ന ഞങ്ങള്‍ക്ക് അവര്‍ അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനോട് പറഞ്ഞ് അഞ്ചു രൂപാ കൂട്ടി 17 രൂപയാക്കി എന്നിട്ടു ആ കാശിനു പട്ടാളക്കാരെ അനുസരിപ്പിച്ചു സ്‌കൂളിലെ 500 പിള്ളേര്‍ക്ക് ദിവസേന ഒരു കവര്‍ മില്‍മ പാല്‍ വാങ്ങി തന്നിട്ടുണ്ട്….മല്ലികായാന്റി ദ് ഗ്രേറ്റ്

ആ നന്ദി കാട്ടിയതാണെന്നു കരുതിയാല്‍ മതി…….)