കൊച്ചി: ജീവൻ സംരക്ഷിക്കാനും പ്രകൃതിയോടും എല്ലാ സഹജീവികളോടും ആദരവോടെ പെരുമാറാനുമുള്ള കർത്തവ്യത്തെ ഈസ്റ്റർ അനുസ്മരിപ്പിക്കുന്നുവെന്നു കെസിബിസി. സാഹോദര്യവും ഐക്യവും സ്നേഹവും നന്മയും പങ്കുവയ്ക്കാനും വളർത്താനും ഉയിർപ്പു തിരുനാളിലൂടെ എല്ലാവർക്കും സാധിക്കണം.
വെട്ടിപ്പിടിക്കുകയും കീഴടക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ലോകത്തിനു ക്രിസ്തു എന്നും വെല്ലുവിളിയാണ്. അപരനല്ല, തിന്മയും പാപവും മരണവുമാണു തോല്പിക്കപ്പെടേണ്ട ശത്രുവെന്നു യേശു വെളിപ്പെടുത്തി. “ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’’ എന്നാണു സ്നാപകയോഹന്നാൻ യേശുവിനെ ലോകത്തിനു പരിചയപ്പെടുത്തിയത്. ലോകപാപങ്ങൾ സ്വയം ഏറ്റെടുത്തു മരണം വരിച്ച യേശു തന്റെ ദൈവപുത്രത്വം തെളിയിക്കാനുള്ള വെല്ലുവിളികളെ ക്ഷമയുടെയും വീണ്ടെടുപ്പിന്റെയും അരൂപിയിൽ ആത്മബലിയിലൂടെയാണു നേരിട്ടത്.ഉത്ഥാനപ്രഭയിൽ അന്തിമവിജയം, സ്നേഹത്തിനും കാരുണ്യത്തിലൂടെയുള്ള വീണ്ടെടുപ്പിനും ജീവനുമാണെന്നു യേശു വെളിപ്പെടുത്തി.
സമാധാനത്തിന്റെയും പ്രത്യാശയുടെയും ഈശ്വരാനുഗ്രഹത്തിന്റെയും ഈസ്റ്റർ മംഗളങ്ങൾ എല്ലാവർക്കും ആശംസിക്കുന്നതായും കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സന്ദേശത്തിൽ പറഞ്ഞു.