കേരളവും ബംഗാളും ഒപ്പത്തിനൊപ്പം, സന്തോഷ്‌ ട്രോഫി ഫൈനല്‍ അധിക സമയത്തേക്ക്

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ പുരോഗമിക്കവെ കേരളവും ബംഗാളും നിശ്ചിത സമയത്ത് ഓരോ ഗോളുകളടിച്ച് തുല്യത പാലിക്കുന്നു. പത്തൊന്‍പതാം മിനിട്ടില്‍ ജിതിന്റെ ഗോളിലൂടെ കേരളമാണ് ആദ്യ മുന്നിലെത്തിയത്. എന്നാല്‍ അറുപത്തിയെട്ടാം മിനിട്ടില്‍ ജിതേന്‍ മുര്‍മുവിന്റെ ഗോളിലൂടെ ബംഗാള്‍ സമനില കണ്ടെത്തി.

ബംഗാളിന്റെ മുന്നേറ്റത്തോടെയായിരുന്നു ഫൈനലിന്റെ ആരംഭം. കളിയില്‍ ഏറിയ പങ്കും ബംഗാളിന്റെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി കേരളമാണ് ആദ്യം ഗോള്‍ നേടിയത്. ബംഗാളിന്റെ പിഴവില്‍ നിന്നായിരുന്നു കേരളത്തിന്റെ ഗോള്‍ പിറന്നത്. കൗണ്ടര്‍ അറ്റാക്കിലൂടെയായിരുന്നു കേരളത്തിന്റെ ഗോള്‍. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി മുന്നേറിയ ജിതിന്‍ എംഎസ് ബംഗാള്‍ ഗോളിയെയും മറികടന്ന് പന്ത് വലയിലെത്തിച്ചു.

പിന്നീട് കേരളം തുടര്‍ച്ചയായി സുവര്‍ണാവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോളെന്നുറച്ച അരഡസന്‍ അവസരങ്ങള്‍ കേരളം പാഴാക്കി. രണ്ടാം പകുതിയിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേരളം വിജയിച്ചു. പക്ഷെ കിട്ടിയ ഏക അവസരം ലക്ഷ്യത്തിലെത്തിച്ച് ബംഗാള്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു, അറുപത്തിയെട്ടാം മിനിട്ടില്‍ കേരളത്തിന്റെ പ്രതിരോധത്തിന് സംഭവിച്ച വീഴ്ചയില്‍ നിന്നായിരുന്നു ബംഗാളിന്റെ ഗോള്‍.