ഓശാന

ജെ എസ്സ് അടൂർ
എന്റെ യേശുവിന്റ മുഖം
റോമാ സാമ്രാജ്യത്തിലേതല്ല.
കോൺസ്റ്റാന്റിൻ രാജാവിന്റെ
വാൾത്തലക്കു മൂന്നായി
മിന്നുന്ന മുഖമല്ല.
പരിചയിലെ കുരിശല്ല.
യേശുവെനിക്കു
കുരിശുയുദ്ധങ്ങളല്ല.
കൊലയും കൊള്ളിവെപ്പും
റിയൽ എസ്റ്റേറ്റും
കച്ചവടവുമല്ല.
സിംഹാസനങ്ങൾ
അല്ല.
തിരുമേനിമാരുടെ
കഴുത്തിൽ മിന്നുന്ന
പൊൻകുരിശല്ല.
ബസലിക്കകളിലെ
സ്വർണ്ണം പൂശിയ യേശുവിനെ
എനിക്കറിയില്ല .
കത്രീഡലുകളിലെ
കർദിനാൾ യേശു
എനിക്കപരിചിതനാണ്.
യേശുവിനെ
ഫ്രെമിയിലാക്കി
തൂക്കുവാനെനിക്കാകില്ല.
ഭിത്തിയിലേ ആണികളിൽ,
തൂങ്ങി കിടക്കുന്നൊരു
മായകാഴ്ച്ചയല്ലന്റെ യേശു.
യേശുവിനെ വായിച്ചു.
അറിഞ്ഞു.
വായിച്ചു തീർത്തിട്ടിലിനിയും.
അറിയാനേറെയുണ്ടിനിയും.
തച്ചനാണ്.
സ്നേഹത്തിന്റെ,
പെരുന്തച്ചൻ.
കുരുത്തോലയാണ്.
കരച്ചിലും,
കണ്ണീരുമുള്ള,
ചെറുപ്പക്കാരനാണ്.
വിശക്കുന്നവരുടെ,
അപ്പമാകുന്നവൻ.
ദാഹിക്കുന്നവരുടെ,
വീഞ്ഞായവൻ.
നഗ്നരായവർക്ക്,
കമ്പിളി പുതപ്പാകുന്നവൻ.
വേശ്യയേ
കല്ലേറീയാത്തൊൻ .
പീഡതരുടെ
സ്നേഹ സൈനികൻ.
ദുഖിക്കുവർക്ക്,
ആശ്വാസമാകുന്നോൻ.
പെണ്ണിനെ ആദരിച്ചോൻ.
മുക്കുവർക്ക് മീൻ,
കാട്ടികൊടുക്കൂന്നോൻ.
കാറ്റിനെ ശാസിച്ചു,
കടലിൻ മീതെ കൂട്ടിനു
വരുന്നൊരു കൂട്ടുകാരനവൻ.
വാതിലിൽ മുട്ടുമ്പോൾ,
തുറന്നു നിറയുന്ന,
യേശുവാണു
ഉയർപ്പിൽ ഉയിരായി,
കുരിശുകൾക്കുപ്പുറം
യാത്രയാകുന്നൊരാൾ.
ചിന്തിച്ചു.
തച്ചന്റെ മകനെ കുറിച്ചു.
കൂടെയുള്ള തൊഴിലാളികളെയും പാവപ്പെട്ടവരെയും,
പീഡിതരെക്കുറിച്ച്.
കുഷ്ടരോഗികളെ കുറിച്ചു
ഉപ്പിനെ കുറിച്ച് .
വെള്ളത്തെയും വള്ളത്തെയും.
മീനിനെയും. മുക്കവരെയും കുറിച്ചു.
മഗ്ദലെ മറിയെയെ കുറിച്ചു.
ഓർക്കും ഞാൻ
ഒറ്റു കൊടുത്ത യൂദാമാരെ,
തള്ളി പറഞ്ഞ പത്രോസിനെ
‘വാളെടുത്തവൻ വാളാൽ’ എന്നത്.
കാണുന്നുണ്ട്
മുന്തിരി വള്ളികൾ പൂവിട്ടു നിൽക്കുന്നത്
നീതിക്കായി ദാഹിക്കുന്നവരെ ,
വെള്ളത്തെ വീഞ്ഞ് ആക്കുന്നത്.
അഞ്ചു അപ്പം കൊണ്ടു അയ്യായിരം പേരെ പോഷിപ്പിക്കുന്നത്
അന്വേഷിക്കുന്നു
രക്തത്തെ കുറിച്ചു.
മാംസത്തെ കുറിച്ചു .
ജനനത്തെ ക്കുറിച്ചും
മരണത്തെ കുറിച്ചു.
ക്രൂശിനെ ക്കുറിച്ച്.
ഉയർപ്പിനെ കുറിച്ചു .
തള്ളിപ്പറയും.
പരീശ ഭക്ത്തരെ ,
പള്ളികളിലെ കച്ചവടക്കാരെ ,
കപട ഭക്തൻമാരെ,
പള്ളികളിൽ ക്രൂശിക്കപ്പെട്ട യേശുവിന്റെ ഇടത്തും വലത്തും ഉള്ള കള്ളൻമാരെ,
കള്ളൻമാരുടെ ഗുഹകളെ,
യേശുവിനെ വിൽക്കുന്ന,
സർപ്പ സന്തതികളെ.
യേശുവിനെ ഇനിയും
വായിച്ചു തീർന്നിട്ടില്ല.
അറിഞ്ഞ യേശു
സ്നേഹമായി
സ്വാന്തനമായി.
നീതിയായി,
പ്രത്യാശയായി,
പ്രകാശമായി,
രോഷമായി,
എന്നും രാവിലെ ,
എന്നുള്ളിൽ ഉയർത്തെഴുന്നേറ്റു
‘ നീ ഭൂമിയുടെ ഉപ്പാണ്, ‘
എന്നു പറഞ്ഞു’
ഒരു തഴുകകലോടെ
ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി സ്നേഹത്തിനു നീതിക്കായും
ശബ്ദിക്കുവാൻ പറയും.
ദുഖിക്കുന്നവർക്കും,
പീഡിതർക്കും,
ന്യായം നടത്തുവാൻ
പറയും.
സത്യം പറയുവാൻ
പറയും.
അന്യായങ്ങളെ,
ചോദ്യം ചെയ്യാൻ
പറയും.
അധികാരത്തിന്
മുട്ട് മടക്കരുതന്നു ഉതിരും..
സകല ബുദ്ധിയെയും കവിയുന്ന
സമാധാനം അറിയുവാൻ പറയും .
യേശുവിനെ വായിച്ചു തീർന്നിട്ടില്ലിനീയും
എഴുതി തീർക്കുന്നില്ലിവിടെ.
ഓശാന ഓം ശാന്തി.
അസതോമ സത്ഗമയാ.
തമസോമാ ജ്യോതിർ ഗമയാ.
മ്രിത്യോമ അമൃതം ഗമയാ.
ഓം ശാന്തി. ശാന്തി. ശാന്തി.
ഓശാന.
വാൽകഷ്ണം.
നാലാം വയസ്സിൽ ആദ്യമായ് 23 സങ്കീർത്തനം വായിച്ചു മന -പാഠമാക്കിയാണ്, മലയാള ഭാഷയുടെ പച്ചയായ പുല്പുറങ്ങളിലേക്കു പിച്ച വച്ചത് . സ്വസ്ഥതയുള്ള വെള്ളത്തെ സ്വപ്നം കണ്ടു തുടങ്ങിയത്. എന്റെ തലയെ വാക്കുകളുടെ സുഗന്ധ തൈലം കൊണ്ടു അഭിഷേകം ചെയ്തതത്.