സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തിയേക്കില്ല

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസിലെ കണക്ക് പുനഃപരീക്ഷ നടത്തിയേക്കില്ല. ചോദ്യപേപ്പര്‍ ചോര്‍ച്ച വ്യാപകമല്ല എന്ന് ഡല്‍ഹി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ച ഗൗരവമല്ലെന്നാണ് കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെയും നിലപാട്.

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഒരു ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി വികസന മന്ത്രാലയം അറിയിച്ചിരുന്നു. മേല്‍നോട്ടത്തില്‍ അശ്രദ്ധവരുത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ ഒരാളെ സസ്‌പെന്‍ഡ് ചെയ്തത്.

പരീക്ഷാ കേന്ദ്രം 0859ലെ കെ.എസ് റാണ എന്ന ഉദ്യോഗസ്ഥനെയാണ് പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സിബിഎസ്ഇ ചോദ്യചോര്‍ച്ചയ്ക്കു പിന്നില്‍ ഡല്‍ഹിയിലെ അധ്യാപകരാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ഋഷഭ്, രോഹിത് എന്നിവരാണ് ചോദ്യം ചോര്‍ത്തിയത്. രാവിലെ 9.45നു തുറക്കേണ്ട ചോദ്യസെറ്റ് 9.20ന് തുറന്നു. വാട്‌സ്ആപ് വഴി ഇത് ട്യൂഷന്‍ സെന്റര്‍ ഉടമയ്ക്കു കൈമാറുകയായിരുന്നെന്നും പൊലീസ് കണ്ടെത്തി.

കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മൂന്നുപേരാണ് അറസ്റ്റിലായിട്ടുള്ളത്. പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്‌സ്, പത്തിലെ കണക്ക് ചോദ്യപേപ്പറുകള്‍ ചോര്‍ന്ന സംഭവത്തില്‍ ശനിയാഴ്ച ആറു പേരെ കസ്റ്റഡിയിലെടുത്തിരുന്നു. സ്വകാര്യ കോച്ചിങ് സെന്ററിന്റെ ഡയറക്ടര്‍മാരാണ് അറസ്റ്റിലായ രണ്ടു പേര്‍. പത്താം ക്ലാസ്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സഹിതം 12 പേര്‍ അന്വേഷണ സംഘത്തിന്റെ പിടിയിലായി. ഡല്‍ഹി പൊലീസും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘവും സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. കേസില്‍ ഇതുവരെ അറുപതോളം പേരെ ചോദ്യം ചെയ്തു.