സുവിശേഷ സീസണ്‍ തുടങ്ങി; ഇനി ആത്മീയ ‘കൊയ്ത്തുകാലം’ 

തിരുവല്ല: സംസ്ഥാനത്തെ ക്രൈസ്തവ കണ്‍വെന്‍ഷനുകള്‍ തുടങ്ങി. അടുത്ത വര്‍ഷം മാര്‍ച്ച് 10 വരെയാണ് കേരളത്തിലെ ക്രിസ്ത്യന്‍ കണ്‍വെന്‍ഷനുകള്‍ സാധാരണയായി നടക്കുന്നത്. നാലുമാസത്തെ കാലയളവില്‍ ചെറുതും വലുതുമായ ആയിരത്തോളം സുവിശേഷ യോഗങ്ങള്‍ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്.
പെരുകിവരുന്ന ന്യൂ ജനറേഷന്‍ ചര്‍ച്ചുകളും പാസ്റ്റര്‍മാരുമാണ് ഇത്തരം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് സാമ്പത്തിക കൊയ്ത്ത് നടത്തുന്നത്. ആത്മീയ കൊയ്ത്ത് എന്നാണ് പാസ്റ്റര്‍മാരും ഇത്തരം യോഗങ്ങള്‍ക്ക് പേരിടുന്നത്. ഫ്ളെക്സ് അടിച്ചും പോസ്റ്ററടിച്ചും പത്രങ്ങളില്‍ പരസ്യം നല്‍കിയും പരമാവധി വിശ്വാസികളെ പങ്കെടുപ്പിച്ച് പിരിവ് സംഘടിപ്പിക്കുകയാണ് മിക്കയോഗങ്ങളുടെയും ഉദ്ദേശ്യം.
കേരളത്തില്‍ വ്യാജ സ്വാമിമാര്‍ക്കും കള്ള സുവിശേഷകര്‍ക്കും എതിരായി നടന്ന വേട്ടയ്ക്ക് ശേഷം മിക്ക പാസ്റ്റര്‍മാരും കണ്‍വെന്‍ഷന്‍ സീസണ്‍ ആരംഭിച്ചതോടെ പോസ്റ്ററും ചുവരെഴുത്ത് ഫ്ളെക്സുകളുമായി രംഗപ്രവേശം ചെയ്തു കഴിഞ്ഞു. ഇത്തരം സുവിശേഷകരുടെ മുഖ്യ ഇനമായ രോഗശാന്തിയെന്ന തട്ടിപ്പ് മിക്കവരും തല്‍ക്കാലം അവസാനിപ്പിച്ചെങ്കിലും വീണ്ടും പഴയ ഫ്രോഡുകള്‍ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. പല പാസ്റ്റര്‍മാരുടെയും രോഗശാന്തി ശുശ്രൂഷകള്‍ തട്ടിപ്പാണെന്ന് തെളിവ് സഹിതം പുറത്തുവന്നതോടെയാണ് പാസ്റ്റര്‍മാരും സുവിശേഷകരും രോഗശാന്തി ഓപറേഷന്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. കോട്ടയത്തെ പ്രമുഖ സുവിശേഷ കേന്ദ്രമായ സ്വര്‍ഗീയ വിരുന്നിന്റെ നടത്തിപ്പുകാരനായ തങ്കുപാസ്റ്റര്‍, ദേവസ്യമുല്ലക്കര തുടങ്ങിയവര്‍ കൂലിക്ക് ആളിനെവെച്ചാണ് രോഗശാന്തി നടത്തിയിരുന്നതെന്ന കഥകള്‍ പുറത്തുവന്നതോടെയാണ് രോഗശാന്തി ശുശ്രൂഷകള്‍ പാസ്റ്റര്‍മാരും സുവിശേഷകരും വേണ്ടെന്ന് വെച്ചത്. പത്രങ്ങളില്‍ ഇപ്പോള്‍ രോഗശാന്തി നടത്തുന്നതിനായി സുവിശേഷകര്‍ പരസ്യം ചെയ്യുന്നില്ല. മിക്കവരുടെയും വെബ്സൈറ്റുകളില്‍ നിന്ന് രോഗശാന്തി നടത്തിയ കഥകള്‍ തന്ത്രപൂര്‍വം എടുത്ത് മാറ്റിയിട്ടുണ്ട്.
തട്ടിക്കൂട്ട് സുവിശേഷ യോഗങ്ങള്‍ക്ക് വിശ്വാസ്യത കൈവരുത്തുന്നതിനായി ചില പ്രമുഖ സിനിമാതാരങ്ങള്‍, തിരക്കഥാകൃത്തുക്കള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ അച്ചടിച്ച് കച്ചവടം പിടിക്കുന്ന സുവിശേഷകരുമുണ്ട്. നടന്‍ സ്ഫടികം ജോര്‍ജ്, തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി, സംവിധായകന്‍ സിബിമലയില്‍, നടി നഗ്മ തുടങ്ങിയവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും ഫ്ളെക്സുകളും ചിലര്‍ മേമ്പൊടിയായി പ്രചരിപ്പിക്കാറുണ്ട്.
പെന്തകോസ്ത് സഭകളും ന്യൂ ജനറേഷന്‍ ചര്‍ച്ചുകളുമാണ് ആത്മാമാരി, വചനക്കൊയ്ത്ത്, ആത്മീയക്കൊയ്ത്ത് തുടങ്ങിയ ബ്രാന്റുകളിലാണ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്. ലക്ഷങ്ങളാണ് ഓരോ കണ്‍വെന്‍ഷനുകളില്‍ നിന്ന് പിരിവായി ലഭിക്കുന്നത്. ഈ തുകകളിലധികവും യോഗം സംഘടിപ്പിക്കുന്ന പാസ്റ്റര്‍മാരുടെ പോക്കറ്റിലാണ് പോകുന്നതെന്ന് ന്യൂ ജനറേഷന്‍ സഭാംഗമായ ആല്‍വിന്‍ ലൂക്കോസ് പറയുന്നു.
ഇങ്ങനെ ലഭിക്കുന്ന തുകയില്‍ പത്തുപൈസപോലും ഇവര്‍ സമൂഹത്തിനുവേണ്ടി ചെലവഴിക്കുന്നില്ലെന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. മികച്ച പ്രാസംഗികരെന്ന് പേരെടുത്തിട്ടുള്ള സുവിശേഷകര്‍ നാലുമാസം കൊണ്ട് വന്‍തുക വരുമാനമുണ്ടാക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മാര്‍ക്കറ്റുള്ള ഒരു പാസ്റ്റര്‍ക്ക് പ്രതിദിനം അയ്യായിരം മുതല്‍ പതിനായിരം വരെ ലഭിക്കും. സ്തോത്ര കാഴ്ചയുടെ വിഹിതവും ലഭിക്കുമെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇവരാരും ഒരു തരത്തിലുള്ള ആതുര സേവന പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്ന കാര്യം പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ട വസ്തുതയാണ്.
എപ്പിസ്‌കോപ്പല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷനുകളും ഈ കാലയളവിലാണ് നടക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കണ്‍വെന്‍ഷനുകളായ മരാമണ്‍ ഫെബ്രുവരി രണ്ടാംവാരത്തില്‍ കോഴഞ്ചേരി പമ്പാനദിയുടെ കരയില്‍ നടക്കും. ഒരാഴ്ച നീളുന്ന കണ്‍വെന്‍ഷനില്‍ സ്വദേശത്തും വിദേശത്തുമായി നിരവധിപേര്‍ പങ്കെടുക്കും. മാര്‍ത്തോമാ സഭയുടെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി മരാമണ്‍ കണ്‍വെന്‍ഷനുകള്‍ നടന്നുവരികയാണ്.
ഇന്ത്യന്‍ പെന്തകോസ്ത് സഭ (ഐ.പി.സി)യുടെ ആഭിമുഖ്യത്തില്‍ കുമ്പനാട് കണ്‍വെന്‍ഷന്‍ ജനുവരിയില്‍ ഹെബ്രോന്‍പുരത്ത് നടക്കും. പെന്തകോസ്ത് സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏറ്റവും പുരാതനമായ യോഗമാണിത്. ഇതേപോലെതന്നെ പ്രാധാന്യമുള്ള മറ്റൊരു യോഗമാണ് ചര്‍ച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തില്‍ ജനുവരിയില്‍ തിരുവല്ലയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍.
തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ സുരേഷ്ബാബുവും സുവിശേഷ സീസണില്‍ വന്‍ കൊയ്ത്ത് നടത്തുന്ന ഒരാളാണ്. രോഗശാന്തിയാണ് ഇദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. സീസണ്‍ അടുത്തതോടെ എല്ലാ മുക്കിലും മൂലയിലും പാസ്റ്റര്‍മാരുടെ പ്രളയമാണ്.