കൃഷ്ണമൃഗവേട്ടക്കേസില്‍ സല്‍മാന്‍ ഖാന് രണ്ട് വര്‍ഷം തടവ്

കൃഷ്ണമൃഗവേട്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് രണ്ട് വര്‍ഷം തടവ് ശിക്ഷ. 50,000 രൂപ പിഴശിക്ഷയും വിധിച്ചു.ശിക്ഷ മൂന്നു വർഷത്തിൽ കുറവായതിനാൽ ഇന്നു തന്നെ ജാമ്യം ലഭിക്കും. സൽമാൻ കുറ്റക്കാരനെന്നു രാവിലെ ജോധ്പൂർ  കോടതി വിധിച്ചിരുന്നു. വേട്ടയ്ക്കിടെ സൽമാനൊപ്പമുണ്ടായിരുന്ന സെയ്ഫ് അലിഖാൻ, സൊനാലി ബേന്ദ്ര, തബു, നീലം എന്നിവരെ വെറുതെവിട്ടു. പ്രദേശവാസിയായ ദുഷ്യന്ത് സിങ് എന്ന വ്യക്തിയെയും കുറ്റവിമുക്തനാക്കിയിട്ടുണ്ട്. കേസെടുത്ത് 20 വർഷത്തിനുശേഷമാണ് വിധി വന്നിരിക്കുന്നത്. ജോധ്പുർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ദേവ്കുമാർ ഖത്രിയാണു വിധി പ്രസ്താവിച്ചത്.

1998 ഒക്ടോബര്‍ രണ്ടിന് രാജസ്ഥാനിലെ ജോധ്പുര്‍ കങ്കണി ഗ്രാമത്തില്‍ രണ്ട് കൃഷ്ണമൃഗങ്ങളെ ആയുധമുപയോഗിച്ച്‌ വേട്ടയാടിയെന്നാണ് കേസ്. കഴിഞ്ഞ സെപ്റ്റംബര്‍ 13-നാണ് ഈ കേസില്‍ വാദം തുടങ്ങിയത്.  ‘ഹം സാത്ത് സാത്ത് ഹേ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി രാജസ്‌ഥാനിലെ ജോധ്‌പൂരിൽ എത്തിയപ്പോഴാണ് കൻകാനി ഗ്രാമത്തിനു സമീപം ഗോധ ഫാമിൽ കൃഷ്‌ണമൃഗത്തെ വേട്ടയാടി കൊന്നത്. സൽമാനായിരുന്നു ജിപ്സി ഓടിച്ചിരുന്നത്. മാനുകളുടെ കൂട്ടത്തെ കണ്ടപ്പോൾ വാഹനം നിർത്തി വെടിവയ്ക്കുകയായിരുന്നു. രണ്ടു മാനുകൾ ചാകുകയും ചെയ്തു.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിന് റജിസ്റ്റർ ചെയ്ത കേസിൽ ജോധ്പുർ കോടതിയിൽ മാർച്ച് 28നു വാദം പൂർത്തിയായിരുന്നു. ആറു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. വിധി കേൾക്കാൻ രാവിലെത്തന്നെ സൽമാൻ ഖാനും മറ്റ് താരങ്ങളും കോടതിയിലെത്തിയിരുന്നു.

മാൻവേട്ടയുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ രാജസ്ഥാൻ ഹൈക്കോടതി സൽമാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഈ കേസുകളുമായി ബന്ധപ്പെട്ടു 2006ലും 2007ലും ചുരുങ്ങിയ ദിവസങ്ങൾ സൽമാൻ ജയിലിൽ കഴിഞ്ഞിരുന്നു. മൂന്നാമത്തെ കേസിലാണ് ഇപ്പോഴത്തെ വിധി.

മാനുകളെ വേട്ടയാടിയതിനു രജിസ്റ്റർ ചെയ്യപ്പെട്ട കേസിനൊപ്പം അനധികൃതമായി ആയുധം കൈവശം വച്ചെന്ന കേസിൽ നേരത്തേ സൽമാനെതിരെ കുറ്റവിമുക്തനാക്കിയിരുന്നു. സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് ഖാനെ വെറുതെവിട്ടത്. മാനുകളെ വേട്ടയാടാൻ ഉപയോഗിച്ച തോക്കുകൾ പിടിച്ചെടുത്തപ്പോൾ ഇവയുടെ ലൈസൻസ് കാലാവധി കഴിഞ്ഞവയാണെന്നു കണ്ടെത്തിയതോടെയാണ് അനധികൃതമായി ആയുധം കൈവശം വച്ചതിനു കേസ് എടുത്തത്.

വിധി പ്രഖ്യാപനത്തെ തുടര്‍ന്ന്  കനത്ത സുരക്ഷാവലയത്തിലായിരുന്നു ജോധ്പൂര്‍ കോടതി. മൂന്ന് തലത്തിലുള്ള സുരക്ഷയാണ് രാജസ്ഥാന്‍ പൊലീസ് ജോധ്പൂര്‍ കോടതിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഒളിച്ചിരുന്ന് വെടിവയ്ക്കുന്നതില്‍ വിദഗ്ദ്ധരായവരെയും കോടതി കെട്ടിടത്തിന് മുകളില്‍ വിന്യസിച്ചിരുന്നു.

ജില്ലാ പൊലീസിനെ കൂടാതെ അടിയന്തര സാഹചര്യം നേരിടാനുള്ള സംഘത്തേയും ഭീകര വിരുദ്ധ സ്‌ക്വാഡിനേയും പ്രത്യേക കമാന്‍ഡോകളേയും കോടതി പരിസരത്ത് നിയോഗിച്ചിരുന്നു. വിധി കേള്‍ക്കാന്‍ എത്തിയവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് കോടതിയിലേക്ക് കടത്തിവിട്ടത്. രാജസ്ഥാന്‍ ആംഡ് കോസ്റ്റബുലറിയുടെ ഒരു പ്ളാറ്റൂണിനേയും വിന്യസിച്ചിരുന്നു.