വീണ്ടും ബാങ്ക് തട്ടിപ്പ്: ഇക്കുറി നഷ്ടം 2654 കോടി; കമ്പനി ഡയറക്ടര്‍മാരുടെ വീടുകളിലും ഓഫീസിലും റെയ്ഡ്

ന്യൂഡൽഹി: പി.എൻ.ബി ബാങ്കിൽ നടന്ന തട്ടിപ്പിന് പിന്നാലെ രാജ്യത്ത് വീണ്ടും സമാന സംഭവം. വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡയമണ്ട് പവർ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിയാണ് ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തത്. 11 ബാങ്കുകൾ ചേർന്ന കൺസോഷ്യത്തിൽ നിന്നാണ് കമ്പനി 2654 കോടി വായ്പ എടുത്തത്. ബാങ്കുകളുടെ പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത സി.ബി.ഐ കമ്പനിയുടെ ഡയറക്ടർമാരുടെ വീടുകൾ, ഒാഫീസ് എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി.

വൈദ്യുതോപകരണങ്ങളും ഇലക്ട്രിക് കേബിളുകളും നിർമിക്കുന്ന ഡയമണ്ട് ഇൻഫ്രാസ്ട്രക്ചർ 2008ലാണ് 11 ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് വായ്പ നേടിയത്. വായ്പ ലഭിക്കുന്ന സമയത്ത് ആർ.ബി.ഐയുടെ പണം തിരിച്ചടക്കാത്തവരുടെ പട്ടികയിൽ ഇവർ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആരോപണങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ഇൗ വിവരം അറിഞ്ഞുകൊണ്ടാണോ ബാങ്കുകൾ വായ്പ നൽകിയതെന്ന സംശയമാണ് ഇപ്പോൾ നില നിൽക്കുന്നത്.

2008ൽ ബാങ്കുകളുടെ കൺസോഷ്യം രൂപീകരിക്കുന്ന സമയത്ത് ആക്സിസ് ബാങ്കായിരുന്ന വായ്പ നൽകാൻ മുൻപന്തിയിലുണ്ടായിരുന്നത്. എന്നാൽ, പിന്നീട് ഏറ്റവും കൂടുതൽ വായ്പ നൽകിയത് ബാങ്ക് ഒാഫ് ഇന്ത്യയാണ്. വായ്പ അനുവദിക്കുന്നതിൽ ബാങ്ക് ഉദ്യോഗസ്ഥർ അനധികൃതമായി ഇടപ്പെട്ടുവെന്നും സംശയമുണ്ട്