കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ തന്നെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് എംഎല്‍എമാരെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ

കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് വിവാദത്തില്‍ തന്നെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് എംഎല്‍എമാരെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. അങ്കമാലി എംഎല്‍എ റോജി എം ജോണിനു പിന്നാലെ അരുവിക്കര എംഎല്‍എ കെ എസ് ശബരീനാഥനും ബല്‍റാമിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയിരുന്നു.

ലൈക്കുകള്‍ക്കും കയ്യടികള്‍ക്കും വേണ്ടിയാണ് ചിലര്‍ നിയമസഭയില്‍ വിമതസ്വരം ഉയര്‍ത്തുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം അങ്കമാലി എംഎല്‍എ റോജി.എം.ജോണ്‍ സമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചത്. ‘ഇത്രയും കാലം ബില്ലിനെതിരെ ശബ്ദം ഉയര്‍ത്താതെ അവസാന ദിവസം ബോട്ടില്‍ നിന്നു ചാടുന്നതല്ല ഹീറോയിസം’ എന്ന് കെ.എസ്.ശബരീനാഥന്‍ എംഎല്‍എയും വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായി തന്റെ ഫെയ്‌സ്ബുക്കില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് അതിന് ഒരു കുറിപ്പും നല്‍കി കൊണ്ടാണ് ബല്‍റാമിന്റെ പരിഹാസം. ‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്’ എന്നാണ് ബല്‍റാം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാനുഷികപരിഗണന നല്‍കി യുഡിഎഫ് നേതൃത്വം ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തെ ഇപ്പോള്‍ എതിര്‍ക്കുന്ന മാന്യന്മാര്‍ ഇത്രയുംകാലം ഏത് സമാധിയില്‍ ആയിരുന്നു’ എന്നാണ് റോജി എം ജോണിന്റെ ചോദ്യം. ഉത്തരവാദത്തപ്പെട്ട വേദികളില്‍ ചര്‍ച്ച ചെയ്യാതെ അവസരം നോക്കി പൊതുസമൂഹത്തില്‍ പാര്‍ടിയെ പ്രതിരോധത്തിലാക്കി ‘ഞാന്‍ മാത്രം മാന്യന്‍, മറ്റെല്ലാവരും സ്വാശ്രയ മുതലാളിമാര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ടിക്കുന്ന ആദര്‍ശരാഷ്ട്രീയത്തോട് അശേഷം താല്‍പ്പര്യമില്ല. ലൈക്കുകള്‍ക്കും കൈയടിക്കുംവേണ്ടി ധാര്‍മിക ഉത്തരവാദിത്തത്തില്‍നിന്നും ഒളിച്ചോടാനില്ലെന്നും റോജി എം ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇവയ്ക്കുള്ള പരോക്ഷ മറുപടിയാണ് ഞായറാഴ്ച തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ ബല്‍റാം കുറിച്ചത്. പച്ച നിറമുള്ള ഷര്‍ട്ട് ഉള്‍പ്പെടെ ധരിച്ച് മൊത്തം ‘പച്ച’ പശ്ചാത്തലത്തിലുള്ള ചിത്രത്തോടൊപ്പം ബല്‍റാമിന്റെ അഭ്യര്‍ഥനയുമുണ്ട്: ‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്, മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്…’ എന്നായിരുന്നു വാക്കുകള്‍. കെഎംസിസി അബുദാബിയുടെ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ബല്‍റാം പങ്കുവച്ചത്. ഒരു മണിക്കൂറിനകം നാലായിരത്തിലേറെ പേരാണ് ലൈക്കുകളുമായി ഫോട്ടോയ്ക്ക് പിന്തുണ അറിയിച്ചത്. കഴിഞ്ഞ ദിവസം ഒരു ‘ലൈക്ക്’ ചിഹ്നം മാത്രം ഷെയര്‍ ചെയ്തും ബല്‍റാം വിമര്‍ശകര്‍ക്കുള്ള മറുപടി വ്യക്തമാക്കിയിരുന്നു.